റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി; സാമ്പത്തിക ഇടപാടില്ല; ആള്‍ക്കൂട്ടവിചാരണയെ തുടര്‍ന്നുള്ള ആത്മഹത്യയില്‍ സുഹൃത്തിന്റെ മൊഴി

ആള്‍ക്കൂട്ടവിചരണ നടത്തി അപമാനിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ റസീന എന്ന നാല്പ്പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ എല്ലാം തള്ളി സുഹൃത്ത് റഹീസ്. പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി നല്‍കിയ മൊഴിയിലാണ് കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സുഹൃത്ത് തള്ളിയത്. ഇയാളുമായി സംസാരിച്ചതിൻ്റെ പേരിലാണ് റസീനയെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടവിചാരണ നടത്തി അപമാനിച്ചത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടത് എന്നാണ് റഹീസ് പോലീസിന് എഴുതി നല്‍കിയിരിക്കുന്ന മൊഴി. യുവതിയുമായി മുന്നര വര്‍ഷത്തെ പരിചയമുണ്ട്. ഇതിനിടയില്‍ ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. സ്വര്‍ണ്ണം വാങ്ങിയിട്ടുമില്ല. കുടുംബത്തിന്റെ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും റഹീസ് വ്യക്തമാക്കി. ഒരു ഘട്ടത്തിലും റസീനയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.
എഴുതി നല്‍കിയ മൊഴി കൂടാതെ ആരോപണങ്ങളിലും പരാതികളിലും കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. നിലവില്‍ റസീനയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ ആള്‍ക്കൂട്ട വിചാരണയില്‍ പങ്കാളിയായി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ റഹീസിന്റെ മൊഴി നിര്‍ണ്ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here