ജൂനിയറായ പെണ്‍കുട്ടിയുടെ മുഖം അടിച്ച് പൊളിച്ച് അഭിഭാഷകന്‍; അറസ്റ്റിന് എത്തിയ പോലീസിനെ തടഞ്ഞ് ബാര്‍ അസോസിയേഷന്‍; പിന്നാലെ സസ്‌പെന്‍ഷന്‍

ജൂനിയര്‍ അഭിഭാഷകയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് അഭിഭാഷകന്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസാണ് പാറശാല സ്വദേശിനിയായ ശ്യാമിലിയെ മര്‍ദിച്ചത്. മുഖത്തടക്കം മര്‍ദ്ദനമേറ്റ ശ്യാമിലി നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈ കൊണ്ടും മോപ് സ്റ്റിക് കൊണ്ടുമാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
അഭിഭാഷകന്റെ ഓഫീസില്‍ വച്ചായിരുന്നു മര്‍ദ്ദനം ഉണ്ടായത്. ഇരുവരും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് ഉച്ചക്ക് 12.30ന് മര്‍ദ്ദനം നടന്നത്. ആദ്യം മുഖത്താണ് അടിച്ചത്. അടിയേറ്റ് താഴെ വീണ തന്നെ മോപ്പ് സ്റ്റിക് കൊണ്ട് വീണ്ടും മര്‍ദ്ദിച്ചു. ഓഫീസില്‍ ഉണ്ടായിരുന്നവര്‍ കണ്ടു നിന്നതല്ലാതെ ആരും തടഞ്ഞില്ല. അഭിഭാഷകനില്‍ നിന്ന് നേരത്തേയും മര്‍ദ്ദനം ഏറ്റിരുന്നതായും പെണ്‍കുട്ടി ആരോപിച്ചു.
പരാതി എത്തിയതോടെ അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ ബാര്‍ അസോസിയേഷന്‍ തടഞ്ഞതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഓഫിസില്‍ കയറി അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ അനുവദിക്കില്ലെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജി. മുരളീധരന്‍ പറഞ്ഞതായാണ് ആരോപണം. ഇത് ബാര്‍ അസോസിയേഷന്‍ നിഷേധിച്ചിട്ടുണ്ട്.
മര്‍ദ്ദനം നടത്തിയ അഭിഭാഷകനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ബാര്‍ അസോസിയേഷന്‍ നേതാക്കളുടെ സഹായത്തോടെ ഒളിവില്‍ പോയി എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here