‘സുവർണ ക്ലോസറ്റ്’ അടിച്ചുമാറ്റിയ ചെറുപ്പക്കാരനോട് അനുഭാവത്തോടെ കോടതി!! 51 കോടിയുടെ കവർച്ചക്ക് ശിക്ഷ ഇത്രമാത്രം….

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന് ജന്മം കൊടുത്ത ബ്രിട്ടനിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ പ്രദർശനത്തിന് വച്ച 18 ക്യാരറ്റ് സ്വർണത്തിൽ തീർത്ത ക്ലോസറ്റ് കവർച്ച ചെയ്യപ്പെട്ടത് 2019ലാണ്. 4.5 മില്യൺ പൗണ്ട് (ഏകദേശം 51 കോടി 54 ലക്ഷം രൂപ)വിലമതിക്കുന്ന ഈ വിശിഷ്ട ഐറ്റത്തിന് ‘അമേരിക്ക’ എന്നാണ് ബ്രിട്ടീഷുകാർ പേരിട്ടിരുന്നത്. 2019 സെപ്റ്റംബറിൽ ആദ്യമായി പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് മോഷണം പോയത്. ഏതാണ്ട് 98 കിലോ (216 പൗണ്ട്) ഭാരംവരുന്ന ഈ ക്ലോസറ്റിൽ 20 കിലോയിലേറെയും സ്വർണമാണ്.

മോഷണ സംഘത്തിൽ ഉൾപ്പെട്ട 37കാരൻ ഫ്രഡറിക് ഡോയുടെ ശിക്ഷാണ് ഇപ്പോൾ കോടതി ഇളവ് ചെയ്തിരിക്കുന്നത്. 21 മാസത്തെ ജയിൽ ശിക്ഷ വിധിച്ചെങ്കിലും അത് റദ്ദാക്കി 240 മണിക്കൂർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാനാണ് കോടതി നിർദേശിച്ചത്. മോഷണക്കേസിൽ പ്രധാന പങ്കില്ലെന്നും പ്രധാനപ്രതികളുടെ പ്രേരണയിൽ മോഷണവസ്തു വിൽക്കാൻ ഇടനില നിൽക്കുക മാത്രമാണ് ഫ്രെഡറിക് ചെയ്തതെന്നും കണ്ടെത്തിയാണ് ഇളവ് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.
വിലയേറിയ വാച്ചുകളുടെയും ആഭരണങ്ങളുടെയും കാര്യത്തിൽ ഫ്രെഡറികിന് ഉണ്ടായിരുന്ന താൽപര്യവും അറിവും മുതലെടുത്താണ് പ്രതികൾ ചെറുപ്പക്കാരനെ സമീപിച്ചത്. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെയാണ് ഇയാൾ ബർമിങ്ഹാമിലെ ഒരു ജൂവലറിയുമായി ഇവരെ ബന്ധപ്പെടുത്തിയത് എന്നും കോടതി നിരീക്ഷിച്ചു. താനൊരു കുഴപ്പക്കാരനല്ലെന്നും അബദ്ധം പറ്റിയതാണെന്നും മാധ്യമങ്ങളോട് പറഞ്ഞ ഫ്രെഡറിക്, കൂട്ടുകാരുമൊത്ത് ആഘോഷിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് കോടതി വിട്ടത്.
ഫ്രെഡറിക്കിന് പുറമെ മറ്റ് രണ്ടുപേർ കൂടി മോഷണക്കുറ്റത്തിന് അറസ്റ്റിലായിരുന്നു. 39കാരൻ മൈക്കൽ ജോൺസൺ, 40കാരൻ ജെയിംസ് ഷീൻ എന്നിവരാണ് കവർച്ചയുടെ ആസൂത്രകർ. ഇവരുടെ ശിക്ഷ വിധിക്കാൻ വച്ചിരിക്കുകയാണ്. മോഷണമുതൽ കണ്ടെടുക്കാനേ കഴിഞ്ഞിട്ടില്ല. സ്വർണം ഉരുക്കി മറ്റ് രൂപത്തിൽ ആക്കിയിട്ടുണ്ടാകാം എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ ആണ് ഇത് നിർമ്മിച്ചത്.
2019 സെപ്തംബർ 14ന് പുലർച്ചെ രണ്ടു വാഹനങ്ങളിലായി കമ്പിപ്പാരകളുമായി കൊട്ടാരവളപ്പിൽ കടന്ന കവർച്ചാസംഘം വെറും അഞ്ചുമിനിറ്റ് കൊണ്ട് ക്ലോസറ്റ് ഇളക്കി കാര്യം സാധിച്ചു എന്നാണ് പ്രോസിക്യുഷൻ കണ്ടെത്തിയത്. അതിന് മുമ്പ് പലതവണ ഇവിടെയെത്തി പ്രദർശത്തിന് വച്ചിരുന്ന ക്ലോസറ്റ് കാണുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് അറസ്റ്റിന് ശേഷം പ്രതികളുടെ മുറിയിൽ നിന്ന് സ്വർണത്തരികൾ പറ്റിപ്പിടിച്ച തുണികൾ കണ്ടെടുക്കകയും ചെയ്തു. കൂടാതെ പ്രതികളുടെ ഡിഎൻഎയും തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here