ജുഡീഷ്യറിയെ ഞെട്ടിച്ച് ലൈംഗികാരോപണം; കൊല്ലം കുടുംബകോടതി ജഡ്ജിക്കെതിരെ അന്വേഷണം

ലൈംഗികാരോപണങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങളടക്കം വട്ടംചുറ്റുമ്പോൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയെയും പിടിച്ചുലച്ച് പുതിയ വിവാദം. കേസിൽ കക്ഷികളായെത്തിയ വനിതകളോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയിൽ കൊല്ലം കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെതിരെ ഹൈക്കോടതി അന്വേഷണം തുടങ്ങി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാർക്കാണ് അന്വേഷണ ചുമതലയെന്ന് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
മൂന്നു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇവരിലൊരാൾ ജില്ലാ ജഡ്ജിക്ക് രേഖാമൂലം പരാതി നൽകിയതോടെ ആണ് നടപടികൾ തുടങ്ങിവച്ചത്. കോടതിയിൽ ജഡ്ജിയുടെ ചേംബറിലാണ് ലൈംഗിക അതിക്രമം നടന്നതെന്ന വിവരമാണ് ഞെട്ടിക്കുന്നത്. ആരോപണവിധേയനെ കുടുംബകോടതിയിൽ നിന്ന് നീക്കി. പകരം വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിലേക്ക് മാറ്റിയെങ്കിലും ജുഡീഷ്യൽ ചുമതലകൾ വഹിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഥലംമാറ്റത്തിനും അന്വേഷണത്തിനും ഉള്ള ഉത്തരവിറങ്ങിയത്. ഇതുപ്രകാരം റജിസ്ട്രാറോട് പ്രാഥമിക റിപ്പോർട്ട് ഉടനടി സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അടുത്ത ചൊവ്വാഴ്ച ഇത് പരിഗണിച്ച് തുടർനടപടികൾ തീരുമാനിക്കും. പരാതിക്കാരി ഇതുവരെയും പൊലീസിനെ സമീപിച്ചിട്ടില്ല എന്നതാണ് ജുഡീഷ്യറിക്ക് ആശ്വാസകരമായ വസ്തുത.
Also Read: ജീവനക്കാരിയോട് ജഡ്ജിയുടെ മോശം പെരുമാറ്റം; പരാതിയുമായി അഭിഭാഷകന്‍; നിയമോപദേശത്തിന് വിട്ട് പോലീസ്
അടുത്തയിടെ കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ അന്വേഷണം തുടരുന്നതേയുള്ളൂ. കോടതി ജീവനക്കാരിയോട് മര്യാദവിട്ട് പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ജഡ്ജി എം സുഹൈബിനെ ഈയിടെയാണ് തിരിച്ചെടുത്തത്. കോടതി ജീവനക്കാർ പരസ്യപ്രതിഷേധം ഉയർത്തിയതോടെ ആണ് നടപടികൾ തുടങ്ങിയത്. ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ കോശിയാണ് ഇതിൽ അന്വേഷണം നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here