എസ്എഫ്‌ഐ നേതാവിനും കസ്റ്റഡി മര്‍ദ്ദനം; കണ്ണില്‍ മുളകുസ്‌പ്രേ, കര്‍ണപുടം തകര്‍ത്തു; ഇടതു ഭരണത്തിലും ഡിവൈഎസ്പിക്ക് സംരക്ഷണം

സംസ്ഥാന പോലീസ് സേനയ്ക്ക് നേരെ ഭരണകക്ഷിയില്‍ നിന്നും പരാതി പ്രവാഹം. എസ്എഫ്‌ഐയുടെ പത്തനംതിട്ട ജില്ല മുന്‍ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടാണ് തനിക്കേറ്റ ക്രൂരമായ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇപ്പോള്‍ ഡിവൈഎസ്പിയായ മധു ബാബുവില്‍ നിന്നാണ് തനിക്ക് കസ്റ്റഡി മര്‍ദ്ദനമേറ്റതെന്നും അയാള്‍ക്കെതിരെ റിപ്പോര്‍ട്ടുണ്ടായിട്ടും ആരൊക്കെയോ സംരക്ഷിക്കുകയാണെന്നും ജയകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ കോന്നി സിഐ ആയിരുന്ന മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളകുസ്‌പ്രേ അടിച്ചതടക്കം അത്യന്തം ക്രൂരമായ മൂന്നാംമുറകളാണ് പ്രയോഗിച്ചത്. ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. താന്‍ ജീവിച്ചിരിക്കാന്‍ കാരണം പാര്‍ട്ടിയുടെ സംരക്ഷണമാണെന്നും ജയകൃഷ്ണന്‍ പറയുന്നു.

ALSO READ : ‘ചുപ് രഹോ’ പിണറായി പോലീസിന് എതിരെ മിണ്ടരുതെന്ന് പാര്‍ട്ടി തിട്ടൂരം; സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ ലോക്കല്‍ സെക്രട്ടറിയെ വിലക്കി

അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തില്‍ അധികം ജയിലില്‍ അടച്ചു. ഒറ്റ രാത്രി കൊണ്ടാണ് നിരവധി കേസുകള്‍ എടുത്തത്. എടുത്ത കേസുകളില്‍ എല്ലാം കോടതി വെറുതെവിട്ടു. 14 വര്‍ഷമായി മധു ബാബുവിനെതിരെ നിരന്തര പോരാട്ടമാണ് താൻ നടത്തുന്നത്. പിന്നീട് പത്തനംതിട്ട എസ്പിയായ ഹരിശങ്കര്‍, ഇയാള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തെവെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. 9 വർഷമായി തുടരുന്ന പിണറായി ഭരണത്തിലും ഡിവൈഎസ്പിക്ക് സംരക്ഷണം കിട്ടുന്നുവെന്ന നിരാശ കൂടിയാണ് വരികളിൽ തെളിയുന്നത്.

“പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ആ റിപ്പോർട്ട്‌ ഇതുവരെ നടപ്പിലാക്കിയില്ല ???? നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ ഇയാൾ ഇന്നും ശക്തമായി തന്നെ തുടർന്നുപോകുന്നു. ഇനി പരാതി പറയാൻ ആളില്ല. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട്‌ നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ, എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.” ജയകൃഷ്ണൻ കുറിക്കുന്നു. ഡിവൈഎസ്പിക്കെതിരെ ഇനി ഹൈക്കോടതിയിൽ പോകുമെന്നും വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ദിവസം കൊല്ലം- നെടുമ്പന നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി സജീവ് തനിക്കേറ്റ പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് പോസ്റ്റ് ഇട്ടിരുന്നു. കണ്ണനല്ലൂര്‍ സിഐ കഴുത്തിന് പിടിച്ചുതള്ളി എന്നാണ് സജീവ് എഴുതിയത്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ട ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡി മര്‍ദ്ദന കഥകള്‍ ഒന്നൊന്നായി പുറത്തു വരുന്നത്.

ജയകൃഷ്ണന്‍ തണ്ണിത്തോടിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ രൂപം –

മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാന്‍ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. ..എന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തില്‍ അധികം ജയിലില്‍ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്…എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാന്‍ അന്ന്മുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു എന്നാല്‍ ആ റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നുപോകുന്നു ഇനി പരാതി പറയാന്‍ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാന്‍ പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പോലീസുകാര്‍ അറിയണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top