‘സവര്‍ക്കറെ വേണ്ട ചാന്‍സലറെ മതി’; ഗവര്‍ണര്‍ എത്തുന്നതുവരെ കടുത്ത പ്രതിഷേധം; എത്തിയപ്പോള്‍ ഫ്‌ളക്‌സ് മാത്രം ഉയര്‍ത്തി എസ്എഫ്‌ഐ

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എത്തുന്നതുവരെ മുദ്രാവാക്യം വിളിയും പോലീസുമായി തര്‍ക്കവും; ഗവര്‍ണര്‍ എത്തിയപ്പോള്‍ മുദ്രാവാക്യം വിളി നിര്‍ത്തി ‘വീ നീഡ് ചാന്‍സലര്‍ നോട്ട് സവര്‍ക്കര്‍’ എന്ന ഫ്‌ളക്‌സ് ഉയര്‍ത്തി പ്രതിഷേധവും. ഇന്ന് കേരള സര്‍വകലാശാല ആസ്ഥാനത്താണ് എസ്എഫ്ഐ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ആരിഫ് ഖാനോടുള്ള സമീപനം കണ്ടവർക്ക് അതിശയവുമായി ഈ പുതിയ പ്രതിഷേധം.
സംസ്ഥാനത്തെ വൈസ് ചാൻസലമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തിയത്. രാവിലെ മുതല്‍ തന്നെ പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും ആസ്ഥാനത്തിന് മുന്നില്‍ എത്തിയിരുന്നു. രാവിലെ 9 മണിയോടെ എസ്എഫ്‌ഐക്കാര്‍ സര്‍വകലാശാല ആസ്ഥാനത്തിന് മുന്നിലെത്തി ബാനര്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ബലം പ്രയോഗിച്ച് പോലീസ് ബാനര്‍ അഴിച്ചുമാറ്റി.
ഇതോടെയാണ് പോലീസിനെ തള്ളിമാറ്റി എസ്എഫ്ഐക്കാർ അകത്തുകയറി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. ഗവര്‍ണര്‍ പ്രതിഷേധത്തിന് ഇടയിലൂടെ തന്നെ കടന്ന് പോവുകയും ചെയ്തു. ആരിഫ് ഖാനോട് ചെയ്തത് പോലെ ആര്‍ലേക്കറെ പ്രകോപിപ്പിക്കരുതെന്ന് എല്ലാ തലത്തിലും നിർദേശം കിട്ടിയിട്ടുണ്ട് എന്ന് തോന്നിക്കും വിധമായി എസ്എഫ്ഐയുടെ പ്രതിഷേധം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here