ഷാഫിക്ക് രാഹുൽ ‘ചങ്ക്’ തന്നെ; തള്ളിപ്പറഞ്ഞില്ല, നിരപരാധിയാണോ എന്ന ചോദ്യത്തിനും മറുപടിയില്ല

ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുമെന്ന വ്യക്തമായ സൂചന നല്‍കി ഷാഫി പറമ്പില്‍. ഇതുവരേയും മൗനം തുടര്‍ന്ന ഷാഫി ഇന്ന് വടകരയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവച്ചതിനെ ഉയര്‍ത്തിയാണ് പ്രതിരോധം തീര്‍ത്തത്. സംഘടനാ പദവിയില്‍ നിന്നുള്ള രാജി ഒരു നടപടി അല്ലേയെന്ന ചോദ്യമാണ് ഷാഫി ഉന്നയിക്കുന്നത്.
സിപിഎമ്മില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ. ആരോപണങ്ങള്‍ ഉയര്‍ന്ന സിപിഎമ്മിലെ മന്ത്രിമാരും എംഎല്‍എമാരും നേതാക്കളുമെല്ലാം ആ സ്ഥനങ്ങളില്‍ തന്നെ തുടരുന്നുണ്ട്. എന്നിട്ടാണ് കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുന്നത്. ചോദ്യങ്ങളെ അസംബന്ധം എന്ന് പറഞ്ഞ് പോകുന്നവരാണ് ധാര്‍മികത പ
ഠിപ്പിക്കുന്നത്. അത് ജനം വിലയിരുത്തും. രാഹുല്‍ നിരപരാധിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോട് ഷാഫി പ്രതികരിച്ചതുമില്ല.
കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സിപിഎം പ്രതീക്ഷിക്കേണ്ട. സര്‍ക്കാരിന് എതിരായ പോരാട്ടം തുടരും. രാഹുലിന് എതിരായ പരാതികള്‍ ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടും ധാര്‍മികത പറയുന്നവരുടെ ലക്ഷ്യം വേറെയാണ്. മാധ്യമങ്ങളും കോണ്‍ഗ്രസിന് എതിരായി പ്രവര്‍ത്തിക്കുകയാണ് എന്ന ആരോപണംവും ഷാഫി ഉന്നയിച്ചു.
വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ബീഹാറിലേക്ക് മുങ്ങിയെന്നാണ് വാര്‍ത്ത വന്നത്. എല്ലാ കോണ്‍ഗ്രസുകാരും വരി നിന്ന് പ്രതികരിക്കണോ എന്നും ഷാഫി ചോദിച്ചു. നിയമപരമായ പരാതി ഇല്ലാതിരുന്നിട്ടും സംഘടനാ പദവിയില്‍ നിന്ന് രാഹുല്‍ രാജിവച്ചു. സിപിഎമ്മുകാര്‍ ആയിരുന്നെങ്കില്‍ ധാര്‍മികത എന്ന് മാധ്യമങ്ങള്‍ ആഘോഷിച്ചേനെ. എന്നാല്‍ കോണ്‍ഗ്രസുകാരനായതുകൊണ്ട് വിവാദങ്ങള്‍ക്ക് വഴി തേടുകയാണെന്നും ഷാഫി പറഞ്ഞു.
സിപിഎമ്മും ബിജെപിയും വിവാദങ്ങളില്‍ ഷാഫിയെ കൂടി പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങളിലാണ്. എല്ലാം ഷാഫിയുടെ അറിവോടെയാണ് എന്ന ആരോപണമാണ് ഉയര്‍ത്തുന്നത്. ഇന്ന് ഷാഫിയുടെ പരിപാടിക്ക് നേരെ സിപിഎം പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here