പാര്‍ലമെന്റില്‍ പശുവിനെയും പ്രവേശിപ്പിക്കണം; ആദരിക്കാന്‍ ഒരു പ്രോട്ടോക്കോളും വേണം; ഇല്ലെങ്കില്‍ വലിയ പ്രതിഷേധമെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്

പശുക്കള്‍ക്കായി പ്രതിഷേധം പ്രഖ്യാപിച്ച് ജ്യോതിര്‍മഠ് പീഠത്തിലെ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി. പാര്‍ലമെന്റിന് ഉള്ളിലേക്ക് പശുക്കള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നതാണ് ആവശ്യം. ഇല്ലെങ്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചെയ്ത സമയത്ത് തന്നെ ഒരു പശുവിനെ ഉള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. ആദ്യമായി അകത്തേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിച്ച ചെങ്കോലില്‍ കൊത്തിവെച്ച പശുവിന്റെ രൂപമുണ്ട്. പശുവിന്റെ പ്രതിമ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമെങ്കില്‍ ജീവനുള്ള പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗോശാല ‘രാമധം’ വേണം. പശുക്കളെ ആദരിക്കാന്‍ ഉടന്‍ ഒരു പ്രോട്ടോക്കോള്‍ തയാറാക്കണം. അതിന്റെ ലംഘനത്തിന് ശിക്ഷ നല്‍കണമെന്നും അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടു. പശുക്കളെ മൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി ദൈവങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here