ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി; പ്രതി സതീഷ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. എഫ്‌ഐആറിലെ കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ല. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. നേരത്തെ സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ വിട്ടയക്കുകയായിരുന്നു. അതുല്യ സതീഷില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.
ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സഹോദരിയോട് അടക്കം സംസാരിച്ച അതുല്യ പിറന്നാള്‍ ദിവസമാണ് മരിച്ചത്. അതിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഭര്‍ത്താവ് സതീഷ് അതുല്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ലഹരിക്ക് അടിമയായ സതീഷ് സ്ഥിരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		