ഭാരതീയനായി പോയി; ഭാരതത്തിനു വേണ്ടി പോയി; പ്രധാനമന്ത്രി മോദിയെ കാണും; വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ശശി തരൂര്‍

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായി വിദേശത്തേക്ക് പോയ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം തിരിച്ചെത്തി. തന്റെ നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന സന്ദേശമാണ് എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും തരൂർ നൽകിയത്. വിദേശത്ത് പോയി പ്രധാനമന്ത്രി മോദിയെ സ്തുതിക്കുകയാണ് തരൂര്‍ ചെയ്തതെന്ന വിമര്‍ശനത്തോട് താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാന്‍ പോയി എന്നായിരുന്നു തരൂരിന്റെ മറുപടി.
രാജ്യത്തിനു വേണ്ടി സംസാരിക്കേണ്ടത് തന്റെ കടമയാണ്. അത് പൂര്‍ത്തിയാക്കി എന്നാണ് തന്റെ വിശ്വാസം. വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭീകരതയുടെ പേരില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മോദിക്ക് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. സമയം വരുമ്പോള്‍ സംസാരിക്കാം എന്നും തരൂര്‍ വ്യക്തമാക്കി. പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്നിട്ടും കേന്ദ്രം പ്രത്യേക താല്‍പ്പര്യമെടുത്താണ് ശശി തരൂരിനെ ഉള്‍പ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here