ഇന്ത്യ അലൈന്‍സിൻ്റെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി; ഇന്ത്യന്‍ എയര്‍ലൈന്‍സിൻ്റെ പ്രശ്‌നം പരിഹരിക്കുമെന്ന് പരിഭാഷ!! രാഷ്ട്രീയ വിമര്‍ശനം ആവിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴവില്‍ ചീറ്റി. “മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടെ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടുംതൂണാണ്. എന്നാല്‍ വിഴിഞ്ഞത്തെ വികസനവും തുറമുഖ പദ്ധതിയും പലരുടേയും ഉറക്കം കെടുത്തും” -ഇതാണ് പ്രധാനമന്ത്രി പറഞ്ഞത്.

പരിഭാഷകൻ പറഞ്ഞത്, “ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും” എന്നാണ്. പ്രസംഗം പെട്ടെന്ന് ‘ഇന്ത്യന്‍ എയര്‍ലൈന്‍സി’ലേക്ക് വഴിമാറിയത് ആർക്കും മനസിലായില്ല. ഒരു പ്രതികരണവും സദസിൽനിന്ന് ഉണ്ടാകാതെ വന്നപ്പോഴാണ് പരിഭാഷ പിഴച്ചെന്ന് മോദിക്ക് മനസിലായത്. പിന്നാലെ അദ്ദേഹം പരിഭാഷകനോട്, നിങ്ങള്‍ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു. തന്റെ സന്ദേശം മനസിലാകേണ്ടവര്‍ക്ക് മനസിലായെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഈ പരിഭാഷകനെ തിരയുകയാണ് സൈബര്‍ ലോകം. ബിജെപി പ്രവർത്തകനും വിരമിച്ച ഹിന്ദി അധ്യാപകനുമായ പള്ളിപ്പുറം ജയകുമാറാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്. മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ സ്ഥിരം പരിഭാഷകനാണ് ജയകുമാർ. നൂറിലധികം മൻ കി ബാത്ത് എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. വന്ദേഭാരത് ഉദ്ഘാടനത്തിലും പ്രധാനമന്ത്രിക്ക് പരിഭാഷ ഒരുക്കിയത് ജയകുമാറാണ്.

ഇതെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗ പരിഭാഷക്കായി ഇദ്ദേഹത്തെ തന്നെ ജില്ലാ ഭരണകൂടം ക്ഷണിച്ചത്. ഇത്തവണയും പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തെ നൽകിയിരുന്നു. എന്നാൽ അദ്ദേഹം എത്തിയ ശേഷം ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തെന്നും അവ കൃത്യമായി കേൾക്കാൻ കഴിയാതെ പോയതാണ് പിഴവിന് കാരണമെന്നും ആണ് ജയകുമാറിൻ്റെ പക്ഷം. വേദിയിലേക്കുള്ള ഓഡിയോ ഔട്ട്പുട്ടിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സൂചന. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top