ക്ഷേമപെന്‍ഷന്‍ വിതരണം നിലമ്പൂര്‍ വോട്ടെടുപ്പിന് ശേഷം; ഇരുപത് മുതലെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയ പ്രചരണ വിഷയമാണ് ക്ഷേമപെൻഷൻ. തിരഞ്ഞടുപ്പ് അടുക്കുമ്പോള്‍ നല്‍കുന്ന കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്ന കെസി വേണുഗോപാലിന്റെ പ്രസ്താവനയോടെയാണ് ഈ വിഷയം ഉയര്‍ന്നത്. സിപിഎം ഇത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും പിന്നോട്ട് പോയതും ഇല്ല. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ കുടിശിക നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു,.

എന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ വിവാദത്തിന് നില്‍ക്കാതെ നിലമ്പൂരിലെ വോട്ടെടുപ്പിന് ശേഷം ക്ഷേമപെന്‍ഷന്‍ വിതരണം എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 19നാണ് നിലമ്പൂരില്‍ വോട്ടെടുപ്പ്. 20 മുതല്‍ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.

ഇരുപത് മുതല്‍ വിതരണം എന്ന പ്രഖ്യാപനം നേരത്തെ നടത്തിയതിന് പിന്നിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം സര്‍ക്കാരിനുണ്ട്. ഇതുവരെ ചിലവഴിച്ച തുകയുടെ കണക്ക് കൂടി പറഞ്ഞാണ് ധനമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. നാലു വര്‍ഷ കാലയളവില്‍ പിണറായി സര്‍ക്കാര്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. മുന്‍ സര്‍ക്കാരിന്റെ കുടിശികയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയ 73,654 കോടി രൂപയുടെ കണക്കും വ്യക്തമാക്കുന്നുണ്ട്. ഒപ്പം 2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപ മാത്രമാണെന്നും പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top