സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയിൽ മോചിതനായി; പുറത്തിറങ്ങിയത് 23 മാസത്തെ ജയിൽവാസത്തിന് ശേഷം

മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് അസം ഖാൻ ജയിൽ മോചിതനായി. സീതാപൂർ ജയിലിൽ നിന്ന് ഉച്ചയ്ക്ക് 12:20 ഓടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ മകൻ, ബന്ധുക്കൾ സുഹൃത്തുക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരുൾപ്പെടെ ഒരു വൻ ജനാവലിയാണ് രാവിലെ മുതൽ തന്നെ സീതാപൂർ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. 23 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
ഇന്ന് രാവിലെ 8.00 മണിക്ക് അദ്ദേഹത്തെ മോചിപ്പിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, രണ്ട് കേസുകളിലായി 8,000 രൂപ പിഴ അടയ്ക്കാൻ അദ്ദേഹം മറന്നു. ഇതാണ് മോചനം ഏതാനും മണിക്കൂറുകൾ വൈകാൻ കാരണമായത്. പിഴയടച്ച ശേഷം പരിശോധന കഴിഞ്ഞാകും പുറത്തിറങ്ങുക എന്നാണ് അധികൃതർ അറിയിച്ചത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പുലർച്ചെ മുതൽ തന്നെ ജയിലിന് പുറത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. പ്രവർത്തകർ മുദ്രാവാക്യങ്ങളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാൽ ആരോടും ഒന്നും മിണ്ടാതെയാതെയാണ് വാഹനത്തിൽ കയറി അദ്ദേഹം പോയത്. ജന്മനാടായ രാംപൂരിലേക്ക് പോയതായാണ് വിവരം.
ക്വാളിറ്റി ബാർ ഭൂമി കൈയേറ്റ കേസിൽ സെപ്റ്റംബർ 18നാണ് അലഹബാദ് ഹൈക്കോടതി അസം ഖാന് ജാമ്യം അനുവദിച്ചത്. റാംപൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഖാൻ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ മാസം ആദ്യം റാംപൂരിലെ ദുൻഗർപൂർ കോളനിയിൽ നിന്ന് താമസക്കാരെ നിർബന്ധിച്ച് ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. റോഡ് ഉപരോധം, പൊതു സ്വത്ത് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 17 വർഷം പഴക്കമുള്ള കേസിലും കോടതി ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. വർഷങ്ങളായി അദ്ദേഹത്തിനെതിരെ വിവിധ ക്രിമിനൽ കുറ്റങ്ങൾ ഉൾക്കൊള്ളുന്ന 16 എഫ്‌ഐആറുകൾ ആണ് ഫയൽ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here