കാന്തപുരത്തെ പുകഴ്ത്തി ശ്രീധരൻ പിള്ള; വിമർശനവുമായി ഹിന്ദു ഐക്യവേദി

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധിയാളുകളാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. അക്കൂട്ടത്തിൽ ബിജെപി നേതാവും ഗോവ മുൻ ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ളയും ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്.

കാന്തപുരത്തിന്റെത് ഈശ്വരീയമായ കർമമാണ് അതിനെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നായിരുന്നു പിഎസ് ശ്രീധരൻ പിള്ള പറഞ്ഞത്. കാന്തപുരവുമായുള്ള സഹകരണത്തിൻ്റെ പേരിൽ ചെളിവാരി എറിയലിന് വിധേയനായ ആളാണ് ഞാൻ. നീതിബോധത്തിൽ മാത്രമെ മുന്നോട്ടു പോകൂ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. നിമിഷപ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുമ്പോഴും അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. കാന്തപുരം ചെയ്തത് നല്ല പ്രവൃത്തിയാണ് എന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്.

Also Read : ഹീറോ ആയി കാന്തപുരം; ഉസ്താദിനെ പ്രശംസിക്കാന്‍ മത്സരിച്ച് രാഷ്ട്രീയക്കാര്‍; ഇതാണ് ‘റിയല്‍ കേരള സ്റ്റോറി’

ശ്രീധരൻ പിള്ളയുടെ നിലപാടിനെതിരെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സഹ സംഘടന സെക്രട്ടറി സതീഷ് മലപ്രം ആണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. ‘എട്ടുകാലി മമ്മൂഞ്ഞുമാരെ വെള്ളപൂശി വെളുപ്പിക്കുന്നവർ ചേകന്നൂർ മൗലവിയെ ഓർക്കുന്നുണ്ടോ?’ എന്ന ചോദ്യത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചേകന്നൂർ മൗലവി വധവും കാന്തപുരം മുസലിയാരും തമ്മിലുള്ള ബന്ധം പ്രതിപാദിച്ചു കൊണ്ടുള്ളതാണ് സതീഷ് പോസ്റ്റ്.

​​ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

‘ഒരാൾക്കെതിരെയും ആയുധമെടുക്കാതെ ചാവേർ സ്ക്വാഡുകളെ ഉണ്ടാക്കാതെ താൻ പഠിച്ച ഖുർആനിലെ കാര്യങ്ങൾ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതാണ് ചേകന്നൂർ മൗലവി ചെയ്ത തെറ്റ്. ഖുറാനിലെ ചില ഹദീസുകള്‍ക്കെതിരെ നിലകൊള്ളുകയും മുസ്ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശ വിഷയത്തില്‍ മതമൗലികവാദികളുടെ നിലപാടുകള്‍ക്കെതിരെ നിലപാടെടുക്കുകയും വിഷയത്തില്‍ കപട മതേതര രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് ചേകന്നൂര്‍ മൗലവിയെ കൊന്നുകളഞ്ഞത്…

കാന്തപുരം വിഭാഗം സുന്നികളുടെ സ്ഥാപനമായ കാരന്തൂർ മർക്കസ് സ്ഥിതിചെയ്യുന്ന കുന്നമംഗലം കേന്ദ്രീകരിച്ച് എ പി വിഭാഗം സുന്നികളിലെ ചിലർ ചേർന്ന് രൂപീകരിച്ച സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിലൊന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വി വി ഹംസ ഇല്യൻ ഹംസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.സിബിഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ പത്താം പ്രതിയാക്കി അന്വേഷണത്തിനു ഉത്തരവിട്ടു.

Also Read : സ്ത്രീ തുല്യതയുടെ കാര്യത്തിൽ സിപിഎമ്മിനും തെറ്റുപറ്റി; കാന്തപുരം വിഷയത്തിൽ ഗോവിന്ദനെ തള്ളി തോമസ് ഐസക്

പിടിക്കപ്പെട്ട പ്രതികൾ നൽകിയ വിവരമനുസരിച്ച് പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.ചുവന്ന കുന്നിലടക്കം പലസ്ഥലത്തും മണ്ണ് മാന്തി ഉപയോഗിച്ചു പരിശോധിച്ചിട്ടും മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാന്തപുരത്തെ പ്രതിയാക്കാൻ തെളിവുകൾ ഇല്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അങ്ങനെ ചേകന്നൂർ മൗലവിയെ കൊന്നത് ആരെന്നു മാത്രമല്ല കൊല്ലപ്പെട്ടതിനു പോലും തെളിവില്ലാതെയായി.

കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഹംസയുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം കാരന്തൂർ മർക്കസ് സെന്ററിലെ ലയ്സണ്‍ ഓഫീസറായി നിയോഗിക്കപ്പെട്ടു.

അങ്ങനെ കേരളത്തിൽ ആദ്യമായി താൻ പഠിച്ച കാര്യം ശരിയാണ് എന്ന് പറഞ്ഞതിന്റെയും പ്രചരിപ്പിച്ചതിന്റെയും പേരിൽ ഒരു മതപണ്ഡിതൻ കൊല്ലപ്പെട്ടു എന്നുപോലും തെളിയിക്കാൻ സാധിക്കാതെ നിയമസംവിധാനങ്ങളും അന്വേഷണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം നോട്ടിനും വോട്ടിനും വേണ്ടി ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചുമൂടിയതുപോലെ തെളിവുകളും കുഴിച്ചുമൂടി.’

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top