നമ്മുടെ രാജ്യം എങ്ങോട്ടാണ്? ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; മുസ്ലീം അധ്യാപകനെ സ്ഥലം മാറ്റാനാണീ ഹീനകൃത്യം

വര്‍ഗീയ വിഷം തലയ്ക്കു പിടിച്ചു നടക്കുന്ന ശ്രീരാംസേന എന്ന തീവ്ര ഹിന്ദുത്വ സംഘടന ചെയ്ത ഹീനകൃത്യത്തിന്റെ വാര്‍ത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്.
മുസ്ലിം ആയ പ്രഥമാധ്യാപകനെ പുറത്താക്കാന്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയ ശ്രീരാമസേനക്കാരെ പോലീസ് പിടികൂടി. വെള്ളം കുടിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരത പുറത്തായത്. കര്‍ണാടകയിലെ ബെലഗാവ് ജില്ലയിലെ സവദത്തിയിലാണ് സംഭവം.
ഹുലിക്കട്ടിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പ്രഠമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെതിരെ സംശയമുണ്ടാക്കി പുറത്താക്കാനായിരുന്നു ശ്രീരാമസേന ലക്ഷ്യമിട്ടത്. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടില്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടില്‍ എന്നിവരാണ് അറസ്റ്റിലായത്. 13 വര്‍ഷമായി സുലൈമാന്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇദ്ദേഹത്തെ എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഓടിച്ചു വിടാനാണ് അത്യന്തം മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ചെയ്തത്.
കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം നടന്നത്. ഏഴിനും പത്തിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളിലെ ടാങ്കിലാണ് വിഷം കലര്‍ത്തിയത്. ഈ സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഉപയോഗിച്ചാണ് ടാങ്കില്‍ വിഷം ഒഴിച്ചത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് തളര്‍ന്നുവീണ കുട്ടികളാണ് വെള്ളത്തിന്റെ രുചി വ്യത്യാസം അധ്യാപകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചാം ക്ലാസുകാരന്‍ താന്‍ വിഷ ദ്രാവകം ടാങ്കില്‍ കലര്‍ത്തിയ കാര്യം തുറന്നു പറഞ്ഞത്.
ഈ ഹീനകൃത്യത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സാഗര്‍ പാട്ടീലാണ്. അയാളുടെ ബന്ധുവായ നാഗന ഗൗഡ പാട്ടീലിനെ വിഷം കലര്‍ത്താനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. നാഗന പാട്ടീല്‍ സ്‌കൂളിനടുത്ത് താമസിക്കുന്ന തന്റെ സുഹ്‌റുത്ത് കൃഷ്ണ മദാറിന് ക്വട്ടേഷന്‍ കൊടുക്കുന്നു. അയാള്‍ അഞ്ചാം ക്ലാസുകാരനായ കുട്ടിക്ക് മിഠായിയും ഒരു പാക്കറ്റ് ഉപ്പേരിയും 500 രൂപയും നല്‍്കിയ ശേഷം വിഷം ടാങ്കില്‍ ഒഴിക്കാനാവശ്യപ്പെട്ടു. നിഷ്‌കളങ്കനായ ആ വിദ്യാര്‍ത്ഥി മറ്റൊന്നും ആലോചിക്കാതെ വിഷം വെള്ളത്തിലൊഴിച്ചു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ആശുപത്രിയിലായ കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പോലീസ് വ്യക്തമാക്കി.
സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍ എന്നിവരുടെ ഭീഷണിയിലാണ് കൃഷ്ണ മദാര്‍ കുറ്റകൃത്യം ചെയ്തത്. ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയ വിവരം പുറത്താക്കുമെന്ന ഭീഷണിയിലാണ് താനി ഹീനകൃത്യത്തിന് കൂട്ടുനിന്നതെന്ന് കൃഷ്ണ മദാര്‍ പോലീസിനോട് പറഞ്ഞു. കുഞ്ഞുങ്ങളെ ഉപയോഗിച്ച് ഇത്തരമൊരു ഹീനകൃത്യം ചെയ്തതില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ നടുക്കം രേഖപ്പെടുത്തി. അപര മതവിദ്വേഷം പടര്‍ത്താന്‍ കുഞ്ഞുങ്ങളെ പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവരായി സംഘപരിവാര്‍ അധഃപതിച്ചു വെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here