കേരളം പോലീസ് മേധാവിയെ തേടുമ്പോൾ കേന്ദ്രത്തിൽ നിർണായക നീക്കം; രവാഡ ചന്ദ്രശേഖർ തന്ത്രപ്രധാന പദവിയിലേക്ക്

കേരളത്തിൻ്റെ അടുത്ത പോലീസ് മേധാവിയാര് എന്നറിയാൻ കഷ്ടിച്ച് ഒരാഴ്ച ബാക്കിനിൽക്കെ, സീനിയോറിറ്റി പട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രധാനിയെ കേന്ദ്ര സർവീസിൽ നിലനിർത്താൻ നിർണായക നീക്കം. തീർത്തും അപ്രതീക്ഷിത നീക്കത്തിലൂടെ രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര ക്യാബിനറ്റിലെ ‘സെക്രട്ടറി – സെക്യൂരിറ്റി’ എന്ന സുപ്രധാന തസ്തികയിലേക്ക് തിരഞ്ഞെടുത്തു.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണ് ഇത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സമിതിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. ഇൻ്റലിജൻസ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടർ എന്ന സുപ്രധാന പദവിയാണ് രവാഡ നിലവിൽ വഹിക്കുന്നത്.

കേരളത്തിൻ്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള സീനിയോറിറ്റി പട്ടികയിൽ രണ്ടാം സ്ഥാനക്കാരൻ ആണ് 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖർ. പുതിയ സ്ഥാനലബ്ധിയോടെ കേരളത്തിലേക്ക് ഇദ്ദേഹം മടങ്ങിയെത്താനുള്ള സാധ്യത കുറഞ്ഞു. ഇന്ത്യൻ പോലീസ് സർവീസിലെ രണ്ടാമത് ഉന്നത പദവിയിയായാണ് കേന്ദ്രത്തിലെ ‘സെക്രട്ടറി – സെക്യൂരിറ്റി’ പദവിയെ കാണുന്നത്.

പുതിയ പദവിയിൽ തുടരാൻ രവാഡ തീരുമാനിച്ചാൽ കേരളത്തിൽ നിന്നുള്ള മൂന്നു പേരുടെ സീനിയോറിറ്റി പട്ടിക പുനർ നിർണയിക്കപ്പെടും. ഒന്നാമത് നിൽക്കുന്ന നിതിൻ അഗർവാളിന് തൊട്ടുപിന്നിൽ, നിലവിലെ മൂന്നാം സ്ഥാനക്കാരൻ യോഗേഷ് ഗുപ്ത എത്തും. അതിന് പിന്നിൽ മൂന്നാമതായി മനോജ് എബ്രഹാം സ്ഥാനംപിടിക്കും.

ഇവരിൽ ഏറ്റവും സാധ്യത പട്ടികയിലെ ഏക മലയാളിയായ മനോജിന് തന്നെയാണ്. ഒന്നാം സ്ഥാനക്കാരൻ നിതിൻ അഗർവാൾ കേന്ദ്രത്തിൻ്റെ അപ്രീതിക്ക് വിധേയനായി ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്ന് തിരിച്ചയക്കപ്പെട്ടതാണ്. ഇവരെയെല്ലാം അപേക്ഷിച്ച് പോലീസിങിൻ്റെ എല്ലാ മേഖലയിലും ഉള്ള പ്രവർത്തന മികവ് മനോജ് ഏബ്രഹാമിന് മുതൽക്കൂട്ടാകും. ഈ സ്ഥാനത്ത് അദ്ദേഹത്തിന് ആറു വർഷത്തോളം കാലാവധിയുണ്ട്.

1994ല്‍ കൂത്തുപറമ്പ് വെടിവയ്പിൽ അഞ്ച് ഡിവൈഎഫ്‌ഐക്കാർ കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന രവാഡ ചന്ദ്രശേഖറിനെ 2012ൽ ഹൈക്കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടേത് അടക്കം സുപ്രധാന പദവികൾ വഹിച്ച അദ്ദേഹത്തിന് തികച്ചും ക്ലീൻ ഇമേജുണ്ട്. അതേസമയം പുതിയ ചുമതല ഏൽക്കുന്നതിന് മുമ്പായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഈയാഴ്ച എത്തുന്ന രവാഡ മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന സൂചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top