വാക്‌സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ; കൊല്ലത്തെ ഏഴു വയസുകാരിക്കും രോഗം; മലപ്പുറത്തെ മരണത്തിൽ പറഞ്ഞ ന്യായവും നിലനില്‍ക്കില്ല

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിന്‍ എടുത്തശേഷവും പേ വിഷബാധ ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് ആറുവയസുകാരി വാക്‌സിന്‍ എടുത്ത ശേഷം പേവിഷബാധ സ്ഥിരീകരിച്ച് മരിച്ചത്. സമാനമായ രീതിയില്‍ കൊല്ലത്തും ഒരുകുട്ടിക്ക് പേ വിഷബാധയേറ്റു. തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് യഥാസമയം വാക്‌സിന്‍ എടുത്തതിന് ശേഷമാണ് പേ വിഷബാധ.
കൊല്ലം വിളക്കൊടി കുന്നിക്കോട്ടെ ഏഴുവയസുകാരിക്ക് ആണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ എട്ടിന് ഉച്ചക്ക് വീട്ടുമുറ്റത്തു വച്ചാണ് കുട്ടിക്ക് കടിയേറ്റത്. താറാവിനെ ഓടിച്ചെത്തിയ നായ കുട്ടിയുടെ കൈമുട്ടില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഐഡിആര്‍വി ഡോസ് എടുത്തു. അന്ന് തന്നെ ആന്റി റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. മെയ് ആറിന് ഒരു ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഏപ്രില്‍ 28ന് പനി ബാധിച്ചത് പരിശോധിച്ചപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറത്തെ കുട്ടി മരിച്ചപ്പോള്‍ ആരോഗ്യവകുപ്പ് കാരണമായി പറഞ്ഞത് തലയില്‍ കടിയേറ്റതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്തത് എന്നായിരുന്നു. ഇപ്പോള്‍ കൈമുട്ടിന് കടിയേറ്റ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ വലിയ ആശങ്കയാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here