‘ഒറ്റക്കൈ കൊണ്ട് കയ്യടിക്കാനാവുമോ’; വ്യാജ ലൈംഗിക പീഡന കേസില്‍ പോലീസിനും പരാതിക്കാരിക്കു എതിരെ സുപ്രീം കോടതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറും 23കാരനുമായ യുവാവിനെതിരെ 40കാരി നല്‍കിയ ബലാല്‍സംഗ പരാതിയില്‍ ഒമ്പത് മാസം ജയിലില്‍ കിടന്ന പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു. പരാതിക്കാരിക്കും ഡല്‍ഹി പോലീസിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പരമോന്നത കോടതി നടത്തിയത്. ഒരു കൈ കൊണ്ട് മാത്രം കൈയ്യടിക്കാനാവില്ലെന്ന് എടുത്തു പറഞ്ഞാണ് 40 കാരിയായ പരാതിക്കാരിക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്.
എന്തടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് ചുമത്തിയതെന്നായിരുന്നു പോലീസിന് നേരെ ഉന്നയിച്ച യര്‍ത്തിയ ചോദ്യം? 40കാരിയായ സ്ത്രീ വെറും കൊച്ചു കുഞ്ഞാണോ? ഇരയും പ്രതിയും ജമ്മുവിലടക്കം പല സ്ഥലത്തും ദിവസങ്ങളോളം ചുറ്റിക്കറങ്ങിയിട്ട് നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ബലാല്‍സംഗക്കുറ്റം ചുമത്തിയത്? ജമ്മുവില്‍ പ്രതിക്കൊപ്പം ചുറ്റിക്കറങ്ങിയപ്പോള്‍ അവരുടെ ഭര്‍ത്താവിന് ഒരു പരാതിയുമുണ്ടായില്ലല്ലോ , പിന്നെന്തിനാണീ കേസ്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് കോടതി പോലീസിനോടും പരാതിക്കാരിയോടും ചോദിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്തനയും സതീഷ് ചന്ദ്രയുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുറന്ന കോടതിയില്‍ വാക്കാലാണ് ജഡ്ജിമാര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സോഷ്യല്‍ മീഡിയിലൂടെ 2021ലാണ് പ്രതിയായ ഹരഷ് കുമാറും ഡല്‍ഹി സ്വദേശിയായ വനിതയും തമ്മില്‍ പരിചയത്തിലായത്. വസ്ത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയുടെ ബ്രാന്‍ഡിന്റെ പ്രചരണത്തിനായാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ യുവാവുമായി അടുക്കുന്നത്. ഈ അടുപ്പമുപയോഗിച്ച് മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നൊക്കെയാണ് ഇരയുടെ ആക്ഷേപം. ഏതാണ്ട് രണ്ടര വര്‍ഷത്തോളം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പരാതിക്കാരി പറയുന്നുണ്ട്.
ജമ്മുവില്‍ നിന്ന് വാങ്ങിയ ഐഫോണിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഒടുവില്‍ 2021 ഡിസംബറില്‍ പരാതിക്കാരിയില്‍ നിന്ന് കടമായി വാങ്ങിയ 20,000 രൂപ തിരിച്ചു നല്‍കി മാപ്പു പറഞ്ഞ് യുവാവും ഇരയും തമ്മില്‍ രമ്യതയില്‍ എത്തിയിരുന്നു. ഇതിനു ശേഷം ഡല്‍ഹിയിലെ പ്രധാന വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ലേസില്‍ വെച്ച് പരാതിക്കാരിയുടെ വസ്ത്ര ബ്രാന്‍ഡിന്റെ പ്രൊമോഷനായി ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നു. അവിടെ വെച്ച് ലഹരി കലര്‍ന്ന മധുര പലഹാരങ്ങള്‍ നല്‍കി മയക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്നാണ് പരാതി. ഇതിനും പുറമെ തന്റെ പേഴ്‌സ് മോഷ്ടിച്ചതിനൊപ്പം നഗ്‌ന ഫോട്ടോ എടുത്തുവെന്നും ആരോപിക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തി ജമ്മുവില്‍ കൊണ്ടുപോയെന്നാണ് യുവതിയുടെ ആരോപണം. രണ്ടര വര്‍ഷം ഇത്തരം ഭീഷണി തുടര്‍ന്നുവെന്നാണ് ഇരയുടെ ഭാഷ്യം.
2024 ജൂലൈയിലാണ് പ്രതി ഹരഷ് കുമാറിനെതിരെ പരാതി നല്‍കിയത്. ബലാല്‍സംഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് ഓഗസ്റ്റ് മാസത്തില്‍ ഇയാളെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ച ഘട്ടത്തിലാണ് സുപ്രീം കോടതിയെ ഇയാള്‍ സമീപിച്ചത്. രണ്ടു പേരും തമ്മില്‍ കൈമാറിയ 100ലധികം വരുന്ന വാട്ട്‌സാപ്പ് മെസേജുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ തമ്മില്‍ പരസ്പരം അയച്ച സന്ദേശങ്ങളില്‍ സ്‌നേഹത്തിന്റേയും കരുതലിന്റേയും ഭാഷയായിരുന്നു. പരാതിക്കാരിയായ ഇര അയച്ച ഒരു സന്ദേശത്തില്‍ തന്റെ കഴുത്തില്‍ താലി ചാര്‍ത്തണമെന്നാവശ്യപ്പെട്ടതും പ്രതിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ വാട്ട് സാപ്പ് സന്ദേശങ്ങളില്‍ ബഹുഭൂരിപക്ഷവും മയക്കുമരുന്ന് നല്‍കി തന്നെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണത്തില്‍ പറയുന്ന തീയതിക്ക് ശേഷമാണ് അയച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here