തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് സുരേഷ് ഗോപി; വരുമാനം നിലച്ചെന്നും സിനിമയിൽ തുടരാൻ ആഗ്രഹമെന്നും പരാമർശം

സി.സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലേക്ക് കൈയെത്തി പിടിക്കാനുള്ള വാതിൽ തുറക്കലാണിത്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി സദാനന്ദനെ അവിടെ ഇരുത്തിയാൽ അത് പുതിയ രാഷ്ട്രീയ ചരിത്രമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂർ മട്ടന്നൂരില്‍ സി.സദാനന്ദന്‍ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് പരാമർശം.
”ഒരുപക്ഷേ, ഈ സ്ഥാനാരോഹണം ജയരാജൻ സഹോദരന്മാര്‍ക്ക് അങ്കലാപ്പ് ഉണ്ടാക്കികാണും. കണ്ണൂരെന്ന് പറയുന്നത് നമുക്ക് മനസ്സെത്താ ദൂരത്തല്ലായെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്. അതിലേക്കുള്ള ആദ്യത്തെ വാതില്‍തുറക്ക ലാണ് സദാനന്ദൻ്റെ സ്ഥാനലബ്ധി. അദ്ദേഹത്തിന്റെ എംപി ഓഫീസ് അൽപം മുന്‍പ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയില്‍ പിടിച്ചിരുത്തുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചത് ഏറെ വൈകാതെ അതൊരു മന്ത്രിയുടെ ഓഫീസായി മാറണേ എന്നായിരുന്നു.
തൻ്റെ പ്രജാ പ്രയോഗത്തെക്കുറിച്ചും സുരേഷ് ഗോപി വിശദീകരിച്ചു. “പ്രജ എന്നു കേട്ടാല്‍ അസുഖമാണ് പലര്‍ക്കും. പ്രജാതന്ത്രം എന്താണെന്ന് പഠിക്കണം. ഇംഗ്ലീഷ് സാഹിത്യത്തില്‍ യുഫെമിസം എന്നൊരു വാക്കുണ്ട്. ജനത എന്നതിന് യുഫെമിസം നല്‍കിയ വാക്കാവണം ഇത്. പ്രജ എന്ന് പറഞ്ഞാലുടനെ ഇപ്പുറത്ത് രാജാവുണ്ട് എന്നല്ല. നികൃഷ്ടജീവികളുടെ തന്ത്രമാണ് ഈ വാക്കുകളൊക്കെ വിരുദ്ധംചെയ്യുക എന്നത്”. പൂച്ചാണ്ടി തന്നെ കാണിച്ച് പേടിപ്പിക്കേണ്ടെന്നും, പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ട് പോകുമെന്നും ആയിരുന്നു വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here