27 ദിവസങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി തൃശൂരില്‍; മുന്നില്‍ നിരവധി ചോദ്യങ്ങളും വിവാദങ്ങളും പ്രതിഷേധവും

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, കന്യാസ്ത്രീകളുടെ അറസ്റ്റ്, ഓഫീസിനു നേരെ കരി ഓയില്‍ പ്രതിഷേധം, ബിജെപിക്കാരെ തല്ലി ചതച്ച് പോലീസ് ഇങ്ങനെ ഒരു കൂട്ടം പ്രശ്‌നങ്ങള്‍ക്ക് നടവിലേക്ക് തൃശൂര്‍ എംപി സുരേഷ് ഗോപി എത്തി. 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നത്. പുലര്‍ച്ചെ രണ്ടരയോടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ സുരേഷ് ഗോപി 5.15 നുള്ള വന്ദേ ഭാരതില്‍ കയറിയാണ് തൃശ്ശൂരില്‍ എത്തിയത്. വലിയ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ എംപിക്കായി ഒരുക്കിയത്.
എംപിയുടെ ക്യാംപ് ഓഫിന് നേരെയുണ്ടായ കരി ഓയില്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ സുരേഷ് ഗോപി ആദ്യം സന്ദര്‍ശിച്ചു. അശ്വിനി ആശുപത്രിയിലെത്തിയാണ് ഇവരെ കാണ്ടത്. തുടര്‍ന്ന് എംപി ഓഫീസിലേക്ക് പോകും. കേന്ദ്രമന്ത്രിക്കായി പോലീസും കേന്ദ്രസേനയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. പിന്നീട് കേരളത്തില്‍ നടന്ന എല്ലാ വിഷയത്തിലും മൗനത്തിലായിരുന്നു സുരേഷ് ഗോപി.
എംപിയെ കാണാന്‍ ഇല്ലെന്ന് ആരോപിച്ച് പോലീസില്‍ അടക്കം പരാതി ലഭിച്ചിരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല. തൃശൂരിലെ മണ്ണില്‍ എത്തിയപ്പോഴും നോ കമന്റ്‌സ് എന്ന നിലപാടില്‍ തന്നെയായിരുന്നു. ഇന്ന് സുരേഷ് ഗോപി മൗനം വെടിയുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here