തൃശൂരിലേക്ക് ബിജെപി വോട്ടര്‍മാര്‍ ഒഴുകിയത് BLOമാര്‍ അറിഞ്ഞില്ലേ? ഏറെയും സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥര്‍; കോണ്‍ഗ്രസ് ചോദ്യം പ്രസക്തം

തൃശൂരിലെ വോട്ട് ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ബിജെപിയാണ്. പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും കൂടാതെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സുരേഷ് ഗോപിയുടെ സഹോദരനും ഡ്രൈവറും വരെ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടംനേടി. ഇവരില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്യുകയും ചെയ്തു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് കൂടുതല്‍ വോട്ടുകള്‍ തൃശൂരിലേക്ക് ഒഴുകി എത്തിയത്. ഇവയെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശൂരിലെ ലിസ്റ്റില്‍ നിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.
ബിജെപിയേയും സുരേഷ് ഗോപിയേയും പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഈ വോട്ട് ക്രമക്കേട് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ ക്രമക്കേടിന് ഉത്തരം പറയേണ്ടത് അവിടെ പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍മാരാണ്. പ്രത്യേകിച്ചും ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍. ഈ ബിഎല്‍ഒമാരാണ് തിരഞ്ഞടുപ്പ് സ്ലിപ്പ് അടക്കം വിതരണം ചെയ്തത്. ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഇവരാണ്. എന്നാല്‍ ഒന്നും ഉണ്ടായില്ല.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 1280 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍ 189, മണലൂര്‍ 190, ഒല്ലൂര്‍ 186, തൃശ്ശൂര്‍ 161, നാട്ടിക 184, ഇരിങ്ങാലക്കുട 181, പുതുക്കാട് 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ കണക്ക്. ഓരോ ബൂത്തിനും ഒരു ബിഎല്‍ഒ എന്ന നിലയിലാണ് നിയോഗിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഇവരില്‍ ഭൂരിഭാഗവും ഇടത് സംഘടനകളായ എന്‍ജിഒ യൂണിയന്‍, ജോയിന്റ് കൗണ്‍സില്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്. എന്നിട്ടും ഇവരാരും ഇത് എന്തുകൊണ്ട് പരിശോധിച്ചില്ല, റിപ്പോര്‍ട്ട് ചെയ്തില്ല എന്ന കോണ്‍ഗ്രസ് ചോദ്യം പ്രസക്തമാണ്.
സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നില്‍ സിപിഎം- ബിജെപി ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് ആദ്യം മുതല്‍ ആരോപിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേന്ദ്ര അന്വേഷണം, പൂരം കലക്കല്‍, പിണറായിയുടെ വിശ്വസ്തൻ എഡിജിപി അജിത് കുമാറിൻ്റെ ആര്‍എസ്എസ് കൂടിക്കാഴ്ചകൾ എന്നിങ്ങനെ പലകാര്യങ്ങൾ ഉന്നയിച്ചാണ് ആരോപണം. ഇതിനെല്ലാം ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഈ അനധികൃത വോട്ടൊഴുക്ക്. അക്രമസമരം നടത്തി ഈ ആരോപണങ്ങളുടെ ഗതിമാറ്റാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നു എന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here