സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ലീലാവിലാസങ്ങള്‍; ആശ്രമത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ലൈംഗികാത്രിക്രമം; കൂട്ടുനിന്ന് ജീവനക്കാരും

ഡല്‍ഹിയിലെ ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റില്‍ പിജിഡിഎം കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികളാണ് ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വസന്ത്കുഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശ്രമത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ആശ്രമത്തിലെ മഠാധിപതി കൂടിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി.
പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ ഓഫീസില്‍ നിന്ന് എടുത്ത ശേഷം വാട്‌സാപിലൂടെ അശ്ലീല സന്ദേശങ്ങളയക്കുക, നേരിട്ട് കാണുമ്പോള്‍ ലൈംഗികമായ കമന്റുകള്‍ പറയുക, ശരീരത്തില്‍ സ്പര്‍ശിക്കുക, തുടങ്ങിയുള്ള പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. ഇവിടെ പഠിക്കുന്ന 32 വിദ്യാര്‍ത്ഥിനികളില്‍ 17 പേരും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. കൂടാതെ സ്വാമിയുടെ ലൈംഗിക ആഗ്രഹങ്ങള്‍ക്ക് വഴങ്ങണമെന്ന് വനിതാ അധ്യാപകരും അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരും നിര്‍ബന്ധിച്ചെന്ന ഞെട്ടിക്കുന്ന മെആഴിയും പെണ്‍കുട്ടികള്‍ നല്‍കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഇവിടെ സീറ്റ് നല്‍കിയിരുന്നത്. ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തിരഞ്ഞെടുത്ത് എത്തിച്ചതായും സംശയിക്കുന്നുണ്ട്. ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റില്‍ അഡമിനിസ്‌ട്രേറ്റീവ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെയാണ് വസന്തകുഞ്ച് പോലീസിന് പരാതി നല്‍കിയത്. പെണ്‍കുട്ടികളുടെ പരാതി വ്യാപകമായതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
പോലീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തി. സിസിടിവി പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. റെയ്ഡുകളില്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും വിഡിയോ റെക്കോര്‍ഡറുകളും സ്വാമി ഉപയോഗിച്ചിരുന്ന വോള്‍വോ കാറും പിടിച്ചെടുത്തു. പിന്നാലെ സ്വാമി ഒളിവില്‍ പോയി. വിവാദങ്ങള്‍ കടുത്തതോടെ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here