കുഞ്ഞാടുകളേ, കര്‍ത്താവ് സ്‌നേഹമാകുന്നു എന്ന് പറയുന്ന മെത്രാന്‍മാര്‍ എവിടെ ? കാക്കനാട്ടെ ബസലിക്കപള്ളി പൂട്ടിയിട്ട് ആയിരം ദിവസം

സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കൊച്ചി- കാക്കനാട് സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ കുര്‍ബാന ഇല്ലാതായിട്ട് നാളെ ആയിരം ദിവസമാകുന്നു. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ അതിക്രമം വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് പുകിലുണ്ടാക്കുന്ന കത്തോലിക്ക സഭയുടെ കേരളത്തിലെ പ്രധാന ദേവാലയമാണ് തമ്മിലടിയെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്നത്. ക്രിസ്തുവിന്റെ അനുരഞ്ജന സ്‌നേഹത്തെക്കുറിച്ച് വാതോരാതെ പ്രസംഗങ്ങള്‍ നടത്തുന്ന മെത്രാന്മാരൊന്നും ഈ ദേവാലയം തുറക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ പള്ളിയില്‍ ആരാധനകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി വിശ്വാസികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
കുര്‍ബാന തര്‍ക്കം അതിരൂക്ഷമായ എറണാകുളം – അങ്കമാലി അതിരൂപതയിലെ ഏറ്റവും പ്രധാന ദേവാലയമാണ് സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക. ഈ പള്ളിയില്‍ ആരാധനകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒരു സംഘം വൈദികരും വിശ്വാസികളുമാണ് ഇന്ന് ബസലിക്ക പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പി ക്കുന്നത്. സിറോ മലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക ദേവാലയമാണ് ബസലിക്ക പള്ളി.
2022-ലെ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസിലിക്ക അടയ്‌ക്കേണ്ടി വന്നത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി പോലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് പള്ളിയുടെ താക്കോല്‍ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കുകയും ചെയ്തു. സിനഡ് കുര്‍ബാന അര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് ബസിലിക്ക തുറക്കുന്നത് നീണ്ടു പോയത്.
2022 ഡിസംബര്‍ 23-ന് വൈകീട്ട് ബസിലിക്ക അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ അതിരൂപത വൈദികര്‍ അഖണ്ഡ ജനാഭിമുഖ കുര്‍ബാന അര്‍പ്പണവുമായി മുന്നോട്ടുപോയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘ഇരു കുര്‍ബാനകളെയും അനുകൂലിക്കുന്ന വിശ്വാസികളുമെത്തിയതോടെ തര്‍ക്കവും കൈയ്യാങ്കളിയും സംഘര്‍ഷവുമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അള്‍ത്താരയ്ക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജനാഭിമുഖ കുര്‍ബാന നടക്കുന്ന അള്‍ത്താരയിലേക്ക് ഒരു വിഭാഗം വിശ്വാസികള്‍ ഇരച്ചുകയറി. കുര്‍ബാന സമര്‍പ്പിക്കുന്ന മേശയും വസ്തുക്കളും നശിപ്പിക്കുകയും തളളിമറിച്ചിടുകയും ചെയ്തു. പോലീസും വിശ്വാസികളും തമ്മില്‍ പള്ളിക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here