ഇരട്ടചങ്കന്‍ കീഴടങ്ങുന്നു, സ്റ്റാലിന്‍ പോരാടുന്നു; പിഎം ശ്രീയിലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്

കേന്ദ്രത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം പ്രസംഗത്തിൽ ഒതുങ്ങുമ്പോൾ, തമിഴ്‌നാട് കൃത്യമായ പോരാട്ടത്തിലാണ്. ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കേണ്ട പിഎം ശ്രീ പദ്ധതിയിലാണ് കീഴടങ്ങാന്‍ തയാറാല്ലെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയില്ല എന്നതിന്റെ പേരില്‍ തടഞ്ഞുവെച്ച ഫണ്ട് പലിശ സഹിതം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍.
2291.30 കോടി രൂപ അടിയന്തരമായി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സമഗ്രശിക്ഷാ നയം പ്രകാരം 2151. 59 കോടിയാണ് തമിഴ്‌നാടിന് ലഭിക്കേണ്ടി ഇരുന്നത്. എന്നാല്‍ ഇത് തടഞ്ഞു വച്ചിരിക്കുകയാണ്. അതിനാല്‍ ആറ് ശതമാനം പലിശ അടക്കം ലഭിക്കണം എന്നാണ് ആവശ്യം.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി കൊണ്ടുവന്നത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് പദ്ധതി നടപ്പാക്കാത്തത്. എന്നാല്‍ കേരളം ഈ എതിര്‍പ്പില്‍ നിന്ന് പിന്നോട്ട് പോവുകയാണ്. മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം വന്നിരുന്നു. എന്നാല്‍ സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ തീരുമാനം മാറ്റിവച്ചിരിക്കുകയാണ്.
പദ്ധതി നടപ്പാക്കുന്നതിനെ എതിര്‍ത്ത സിപിഐ മന്ത്രിമാരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായ ഭാഷയിലാണ് പരസ്യമായി വിമര്‍ശിച്ചത്. കേരളം പിന്നോട്ട് പോകുമ്പോഴാണ് തമിഴ്‌നാട് നിലപാടില്‍ ഉറച്ച് പോരാടുന്നത്. നേരത്തെ നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ച ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതി വരെ പോയി തമിഴ്‌നാട് അനുകൂലവിധി നേടിയിരുന്നു.
Also Read: പിഎം ശ്രീയില്‍ സിപിഐക്ക് ഉടക്ക്; കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തീരുമാനമെന്ന് മന്ത്രിസഭയില്‍ ധാരണ
ഇതേ വിഷയത്തില്‍ കേരളം നല്‍കിയ ഹർജി സുപ്രീം കോടതിയില്‍ ഇപ്പോഴും ഇഴയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും നേരിട്ട് എതിര്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുക മാത്രമാണ് 10 വര്‍ഷമായി സിപിഎം ചെയ്യുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഗൗരവമുള്ള ഇടപെടലുകൾ ഒന്നിലുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here