ഗുരുതര തകരാറുമായി എയർ ഇന്ത്യ വിമാനം വീണ്ടും…. അഞ്ചുമണിക്കൂർ യാത്രക്കാരോട് പ്രതികരിക്കാതെ ജീവനക്കാർ

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ. എയര്‍ ഇന്ത്യയുടെ ജയ്പൂര്‍-ദുബൈ വിമാനത്തിൽ അഞ്ചു മണിക്കൂറിലേറെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കാതെ വന്നതിനെക്കുറിച്ച് യാത്രക്കാരിൽ ഒരാൾ റെക്കോർഡ് ചെയ്തു പുറത്തുവിട്ട വീഡിയോ ചർച്ചയായി. അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻ്റെ തൊട്ടുമുൻപത്തെ യാത്രയിൽ എസി പ്രവർത്തിച്ചിരുന്നില്ല എന്നും ഇത് എഞ്ചിൻ തകരാറിൻ്റെ സൂചനയാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
ജയ്പൂര്‍-ദുബൈ വിമാനത്തിൽ എസി ഇല്ലാതെ അസഹനീയമായ ചൂടില്‍ അഞ്ച് മണിക്കൂറിലേറെ വിമാനത്തിലിരുന്ന് യാത്രക്കാര്‍ അവശരായി. നിരന്തരം സഹായം അഭ്യര്‍ത്ഥിച്ചിട്ടും ജീവനക്കാരില്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വിമാനത്തിലെ യാത്രക്കാരിയായിരുന്ന കണ്ടന്‍ ക്രിയേറ്റര്‍ ആര്‍സൂ സേതി ഷെയർചെയ്ത വീഡിയോയില്‍ പറയുന്നു. തന്‍റെ മൂന്ന് വയസ്സുകാരൻ മകന്‍ ചൂട് സഹിക്കാനാകാതെ വിയര്‍ത്ത് കുളിച്ച് തളര്‍ന്ന് ഉറങ്ങുന്നതായും അവര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
യാത്രക്കാര്‍ പലവട്ടം സഹായം അഭ്യര്‍ത്ഥിച്ച് കോള്‍ ബട്ടൺ അമര്‍ത്തിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. എല്ലാവരും വിയര്‍ത്ത് കുളിച്ചാണ് വിമാനത്തില്‍ ഇരിക്കുന്നത്. എന്താണ് പ്രശ്നമെന്ന് പോലും ആർക്കും മനസിലായില്ല. എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് യാത്രക്കാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എയർ ഇന്ത്യയുടേത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, ദുരന്തങ്ങളിൽ നിന്നെങ്കിലും വിമാനക്കമ്പനി പാഠം പഠിക്കണമെന്നും സോഷ്യൽ മീഡിയയിൽ പലരും ഓർമിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here