പാവങ്ങളുടെ തങ്കപ്പെട്ട ‘പത്ത് രൂപ ഡോക്ടര്‍”ചികിത്സ മതിയാക്കി; തഞ്ചാവൂരിലെ ഡോ ടിഎ കനക രത്തിനം പിള്ള നിര്യാതനായി.

‘പത്ത് രൂപ ഡോക്ടര്‍’ ചികിത്സ മതിയാക്കി സ്വര്‍ഗാരൂഢനായി. പത്ത് രൂപ ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുന്ന ഡോക്ടറോ? അതും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍! ഈ വാര്‍ത്ത വായിക്കൂമ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. ആതുരസേവാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളും കഴുത്തറപ്പന്‍ ഫീസും ചാര്‍ജും ഈടാക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ഡോക്ടറായ ടിഎ കനക രത്തിനം പിള്ള (Dr TA Kanagarathinam pillai ) പത്ത് രൂപ വാങ്ങി ആയിരക്കണക്കിന് ആള്‍ക്കാരെ ചികിത്സിച്ചത്. ഇക്കഴിഞ്ഞ ദിവസം മഹാനായ ആരോഗ്യ വിദഗ്ധന്‍ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ലോകത്തോട് യാത്ര പറഞ്ഞു.

96കാരനായ ഈ മനുഷ്യസ്‌നേഹിയുടെ വിടവാങ്ങല്‍ തമിഴ്‌നാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് വലിയ നഷ്ടമാണ്. അദ്ദേഹം അഞ്ച് മാസമായി കിടപ്പിലായിരുന്നു. 1929 ല്‍ തഞ്ചാവൂരിലെ പട്ടുകോട്ടയില്‍ ജനിച്ച കനക രത്തിനം പിള്ള 1959ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തന്റെ ഗ്രാമത്തില്‍ ഗൈനക്കോളജിസ്റ്റായിട്ടാണ് പ്രാക്ടീസ് ആരംഭിച്ചത്. രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം രണ്ട് രൂപയായിരുന്നു കണ്‍സള്‍ട്ടിംഗ് ഫീസായി വാങ്ങിയത്. 20 വര്‍ഷത്തിന് ശേഷം ഇത് മൂന്ന് രൂപയാക്കി ഉയര്‍ത്തി. 2007 മുതല്‍ 10 രൂപയാണ് അദ്ദേഹത്തിന്റെ ഫീസ്. പത്ത് രൂപ തന്നെ തനിക്ക് അധികമാണെന്ന് വിശ്വസിച്ച ആദ്ദേഹം പാവപ്പെട്ടവരില്‍ നിന്ന് അതു പോലും വാങ്ങാതെ ചികിത്സിച്ചിരുന്നു. അവര്‍ക്ക് സൗജന്യമായി മരുന്നും ഭക്ഷണവും നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പേരുപോലു തന്നെ അദ്ദേഹം പാവപ്പെട്ടവര്‍ക്ക് തങ്കപ്പെട്ട കനക രത്‌നം തന്നെ ആയിരുന്നു. അവരുടെ ജീവിതത്തില്‍ ആയിരം മാറ്റുള്ള രത്‌നം തന്നെയായിരുന്നുവെന്ന് ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രസവം എടുക്കുന്നതില്‍ അദ്ദേഹത്തിന് അസാമാന്യമായ കൈപുണ്യവും പരിചയമുണ്ടായിരുന്നതിനാല്‍ തമിഴ്‌നാട്ടിലെഗ്രാമപ്രദേശങ്ങളില്‍ നിന്ന് ചികിത്സ തേടി സ്ത്രീകള്‍ കനകരത്‌നം പിള്ളയുടെ ക്ലിനിക്കില്‍ എത്തുക പതിവായിരുന്നു. 60000 പ്രസവം ഇദ്ദേഹം എടുത്തിട്ടുണ്ടെന്നാണ് പത്തു രൂപ ഡോക്ടറിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നത്. കോവിഡ് കാലത്ത് ആശുപത്രിയോട് ചേര്‍ന്നുള്ള തന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലെ വാടകക്കാരില്‍ നിന്ന് ഒമ്പത് ലക്ഷം രൂപയുടെ വാടക അദ്ദേഹം എഴുതിത്തള്ളിയതും അദ്ദേഹം പുലര്‍ത്തിയ നന്മയുടെയും സാഹോദര്യത്തിന്റേയും തെളിവായി നാട്ടുകാര്‍ എടുത്തു പറയുന്നു.

തമിഴിലെ പ്രസിദ്ധ എഴുത്തുകാരനായ കോട്ടൈ അംബിദാസനും (Kottai’ Ambidhasan )പട്ടു കോട്ടയിലെ സ്‌കൂളില്‍ നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ച എന്‍ സെല്‍വന്നും
(N Selvam ) ചേര്‍ന്ന് എഴുതിയ പത്ത് രൂപ ഡോക്ടറിന്റെ ജീവചരിത്രത്തിന്റെ പേര് എന്‍ വെര്‍ഗല്‍ വിഴുതുഗല്‍ En Vergal. Vizhuthugal) എന്നാണ്. സമീപത്തെ 50ലധികം ഗ്രാമങ്ങളില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ ഡോക്ടറുടെ അടുക്കല്‍ ചികിത്സ തേടി എത്താറുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top