ഷഹബാസിനെ കൊന്ന കുട്ടി ക്രിമിനലുകള്‍ക്ക് ജാമ്യം; ബാലനീതി നിയമത്തിന് എതിരെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. കുട്ടികള്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, അന്വേഷണവുമായി സഹകരിക്കണം, ഇക്കാര്യം രക്ഷിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്നത്.
ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ പ്രതിയായത്. ഫെബ്രുവരി 27-ന് ട്യൂഷന്‍ സെന്ററിലെ പരിപാടിയിലെ തര്‍ക്കത്തിന് പ്രതികാരമായാണ് ഷെഹബാസിനെ പ്രതികളായ കുട്ടികള്‍ ആക്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ഷഹബാസ് മരിച്ചത്. അറസ്റ്റിലായ ആറ് കുട്ടികളും ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയവേയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here