ഉത്സവ പരിപാടികളിലെ രാഷ്ട്രീയ ഇടപെടൽ ബുദ്ധിമുട്ടാകും; മാനദണ്ഡങ്ങൾ മുന്നോട്ട് വച്ച് ഹൈക്കോടതി

കഴിഞ്ഞ ഉത്സവ സീസണിൽ ക്ഷേത്രോത്സവ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ ആരോപങ്ങളാണ് ഉയർന്നിരുന്നത്. ഉത്സവവേദികൾ രാഷ്ട്രീയ പ്രചരണ വേദികൾ ആകുന്നു എന്ന പരാതികൾ വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു പന്തളം സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീ കൃഷ്ണ എന്നിവരുൾപെട്ട ബെഞ്ച് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി.
കൊല്ലം കടക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഗീത പരിപാടിയിൽ ഗായകന്‍ അലോഷി രാഷ്ട്രീയ ഗാനം പാടുകയും പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐയുടെ പതാക പ്രദർശിപ്പിച്ചതിലും ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങൾ രാഷ്ട്രീയ പരിപാടികൾക്ക് വേദിയാകുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്ന ഏപ്രിൽ മൂന്നിലെ നിർദേശങ്ങളടക്കം അംഗീകരിച്ച് കോടതി ഹർജി തീർപ്പാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന പരിപാടികൾക്ക് ചില മാനദണ്ഡങ്ങൾ കൂടി കോടതി മുന്നോട്ടുവച്ചു.
ഉത്സവ പരിപാടികൾക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി നിർബന്ധമാക്കി. ദേവസ്വം കമ്മീഷണറുടെ അംഗീകാരമില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഒരു ക്ഷേത്രവും ഉത്സവ പരിപാടികൾ അന്തിമമാക്കരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരിപാടികളുടെ സ്പോൺസർഷിപ്പ് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. പരിപാടി സ്പോൺസർ ചെയ്യാൻ ഭക്തൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദേവസ്വത്തിൻ്റെ ജോയിൻ്റ് അക്കൗണ്ടിലേക്ക് തുക നൽകാമെന്ന് കോടതി അറിയിച്ചു.
ക്ഷേത്രോത്സവത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി പിരിച്ചെടുക്കുന്ന തുക ക്ഷേത്ര ഉപദേശക സമിതിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് കോടതി നിർദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിക്ക് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ നൽകുന്ന രസീതുകളോ സീൽ ചെയ്ത കൂപ്പണുകളോ ഉപയോഗിച്ച് മാത്രമേ പണപ്പിരിവ് നടത്താവൂ. മുൻകൂർ അനുമതിയില്ലാതെ ഉത്സവ പരിപാടി നോട്ടീസുകൾ അച്ചടിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളുടെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്നതിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും ഹൈക്കോടതി തീരുമാനിച്ചു.
രാഷ്ട്രീയക്കാർ അടങ്ങുന്ന ക്ഷേത്ര ഭരണ സമിതിയും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കങ്ങക്കങ്ങളിലേക്ക് ഇത് വഴി തെളിക്കുമോ എന്ന ആശങ്കയിലാണ് ഭക്തർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here