ഹിന്ദു ദൈവത്തിന്‍റെ പേര് സിനിമക്ക് പാടില്ല; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളക്ക് പ്രദർശനാനുമതിയില്ല. ജൂൺ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. സംവിധായകൻ പ്രവീൺ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളിൽ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിൻ്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്.
സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഇതിന് മുൻപ് വിവാദമായ എമ്പുരാന്‍ സിനിമയിലെ ടൈറ്റിൽ കാർഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കട്ട് വെച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയായ ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജാനകി VS സ്റ്റേറ്റ് ഓഫ് കേരള.
സെൻസർ ബോർഡിന്റെ നടപടികളെ എതിർത്തുകൊണ്ട് സിനിമ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ടോക്കൺ നമ്പർ എന്ന സിനിമയ്ക്കും സമാന അനുഭവങ്ങൾ ഉണ്ടായി എന്ന് ആരോപണം ഉയർത്തിക്കൊണ്ട് സംവിധായകൻ പത്മകുമാർ രംഗത്ത് വന്നിട്ടുണ്ട്. തന്റെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്നായിരുന്നു, ജാനകി എന്ന പേര് മാറ്റി ജയന്തി എന്നാക്കാൻ നിർബന്ധിതനായെന്ന് പത്മകുമാർ പറഞ്ഞു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ചെയർമാൻ ബി ഉണ്ണികൃഷ്ണനും സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിലപാട് അറിയിച്ചു. അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേരിടാന്‍ പറ്റില്ലെന്നാണ് പറയുന്നത്, വിചിത്രമാണിത്; നാളെ എന്റെ പേരും ഉപയോഗിക്കാന്‍ പറ്റുമോയെന്നാണ് പേടി. എങ്ങോട്ടാണ് നമ്മൾ പോകുന്നത്, ഇത് ഗുരുതര പ്രശ്നമാണ്, ആവശ്യമെങ്കിൽ ഫെഫ്ക സമരത്തിനും തയ്യാറെന്ന് ബി ഉണ്ണികൃഷ്ണൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here