തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും മത്സരിക്കും; ശബരീനാഥന്‍ സ്ഥാനാര്‍ത്ഥി

ബിജെപി ഭരണം ഉറപ്പിച്ചെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും ബിജെപിക്ക് എതിരായ പോരാട്ടം എന്ന നിലയിലാണ് മത്സരം. മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം എടുത്തത്.
മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ ആര്‍പി ശിവജി ആയിരിക്കും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. മത്സരിക്കാതെ ഇരിക്കുന്നത് സംഘടനാപരമായി ദോഷം ചെയ്യും എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. നേരത്തെ സ്വതന്ത്രനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയെ നേരിടാന്‍ ഒരു നീക്കം സിപിഎം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കൂടി പിന്തുണ നേടാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തയാറാകാതെ വന്നതോടെ ഇത് ഉപേക്ഷിച്ചു.
50 സീറ്റുകള്‍ നേടി ഭരണം ഉറപ്പിടച്ച ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിവി രാജേഷ് ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. എന്നാല്‍ മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here