ആറു വര്‍ഷത്തില്‍ മൂന്നു കൊലപാതകം; രണ്ടു ഭാര്യമാരെ അരുംകൊല ചെയ്തു; റീയൂണിയന് കണ്ട സഹപാഠിയെയും ഒപ്പംകൂട്ടി

തൃശൂര്‍ പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയായ പ്രേംകുമാര്‍ കൊടുംക്രിമിനല്‍. രണ്ട് വിവാഹം കഴിച്ച്, രണ്ടു ഭാര്യമാരെയും കൊന്നു. രണ്ടാം തവണ ഭാര്യാ മാതാവിനേയും വധിച്ചു. ആദ്യ ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് ഇത്തവണ ഇരട്ട കൊലപാതകം നടത്തിയത്. കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസില്‍ പ്രേംകുമാറിനായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി.
2019ലായിരുന്നു ആദ്യ കൊലപാതകം. ഇരായയത് ഭാര്യ വിദ്യയും. കാമുകിക്കൊപ്പം താമസിക്കാനായിരുന്നു ഭാര്യയെ ക്രൂരമായി കൊന്ന് കുഴിച്ചിട്ടത്. സഹപാഠി ആയിരുന്ന വെള്ളറട സ്വദേശി സുനിത ബേബിയെ സ്‌കൂളിലെ റീയൂണിയനില്‍ കണ്ടതോടെയാണ് ഭാര്യയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എറണാകുളം ഉദയംപേരൂരില്‍ ഭാര്യക്കൊപ്പം താമസിക്കുക ആയിരുന്നു പ്രേംകുമാര്‍. പഴയ സഹപാഠിയുമായി അടുത്തതോടെ അവരെ ഹൈദരാബാദിലെ ജോലി ഒഴിവാക്കി നാട്ടിലെത്തിച്ചു. ഇരുവരും ഒന്നിച്ച് തിരുവനന്തപുരം പേയാട് വീട് എടുത്ത് താമസവും തുടങ്ങി.

ഇക്കാര്യം വിദ്യ അറിഞ്ഞതോടെയാണ് കൊന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. സുനിതയെ ഒഴിവാക്കിയെന്ന് വിശ്വസിപ്പിച്ച് വിദ്യയെ ഉദയംപേരൂരില്‍ നിന്ന് തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിച്ചു. രണ്ട് ദിവസം ഇവിടെ താമസിപ്പിച്ചു. ഈ ദിവസങ്ങളില്‍ കാമുകി സുനിതയെ രണ്ടാംനിലയിലെ റൂമില്‍ ഒളിപ്പിച്ച് ഇരുത്തുകയും ചെയ്തു. മൂന്നാം ദിവസം അമിതമായി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷമാണ് കയര്‍ കഴുത്തിൽ മുറുക്കി കൊന്നത്. അന്ന് മുഴുവന്‍ വീട്ടില്‍ മൃതദേഹം സൂക്ഷിച്ച ശേഷമാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് തിരുനെല്‍വേലി – നാഗര്‍കോവില്‍ ദേശീയപാതയില്‍ ഏര്‍വാടി ഓവര്‍ബ്രിജിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയത്.

പിന്നാലെ വിദ്യയെ കാണാനില്ലെന്ന് സുനിതയ്‌ക്കൊപ്പം തന്നെ എത്തി പൊലീസില്‍ പരാതി നല്‍കി. വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയില്‍ ഇടുകയും ചെയ്തു. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസിന് സംശയം തോന്നിയതും അറസ്റ്റിലായതും. മക്കളെ അനാഥാലയത്തിലേക്കു മാറ്റി വിദേശത്തേക്ക് കടക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. പിന്നാലെ സുനിതയും അറസ്റ്റിലായി.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട ലേഖയെ വിവാഹം കഴിച്ചത്. അഞ്ച് മാസം മുമ്പായിരുന്നു ഈ വിവാഹം. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നതിനാല്‍ കാര്യമായ അന്വേഷണമൊന്നും നടത്തിയില്ല. എന്നാല്‍ വിവാഹ ശേഷം ശാരീരിക ഉപദ്രവും തുടങ്ങിയതോടെ പോലീസില്‍ പരാതി എത്തി. അപ്പോഴാണ് പഴയ കൊലപാതക വിവരം ലേഖയും കുടുംബവും അറിയുന്നത്. അന്ന് മുതല്‍ പ്രേംകുമാറുമായി അകന്ന് കഴിയുകയായിരുന്നു.

ആദ്യ കൊലപാതകം നടത്തിയപ്പോള്‍ ഒപ്പം ഉണ്ടായിരുന്ന സുനിത ബേബി എവിടെയാണ് എന്നതില്‍ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here