‘ലുലു’വിൻ്റെ പേരിൽ കാശടിക്കാന്‍ മുൻമന്ത്രി നോക്കിയെന്ന മുൻ കളക്ടറുടെ വെളിപ്പെടുത്തൽ പുറത്തേക്ക്; യൂസഫലി ഉന്നംവച്ചത് സിപിഐയെ

തൃശൂരില്‍ ലുലുമാള്‍ ഉയരാന്‍ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ആരോപണം വിരല്‍ ചൂണ്ടുന്നത് കൃഷി, റവന്യൂ വകുപ്പുകള്‍ കൈയാളുന്ന സിപിഐക്കെതിരെയാണ്. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ് എന്നാണ് യൂസഫലി ഇന്നലെ തൃശൂരില്‍ ഒരു ചടങ്ങില്‍ പരസ്യമായി പറഞ്ഞത്. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാള്‍.
സിപിഐയുടെ പ്രാദേശിക നേതാവായ ടിഎന്‍ മുകുന്ദനാണ് തൃശൂർ പുഴയ്ക്കലില്‍ പണിയുന്ന മാളിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി നിലം നികത്തിയാണ് മാള്‍ പണിയുന്നത് എന്നാണ് മുകുന്ദൻ്റെ പരാതി. താന്‍ വ്യക്തിപരമായിട്ടാണ് കോടതിയെ സമീപിച്ചത്, പാർട്ടിക്ക് പങ്കില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിയമവിരുദ്ധമായി നിലം നികത്തിയതിന് എതിരെ പൗരന്‍ എന്ന നിലയിലാണ് താന്‍ കേസ് കൊടുത്തതെന്ന് അദ്ദേഹം പറയുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐയുടെ വരന്തരപിള്ളി ലോക്കല്‍ കമ്മറ്റിയംഗവുമാണ് ടിഎന്‍ മുകുന്ദന്‍.
തൃശൂരില്‍ ഇതിനുമുമ്പും യൂസഫലിയും സിപിഐയും തമ്മില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2006ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തൃശൂര്‍ മുന്‍ കലക്ടറും, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയുമായിരുന്ന കെഎസ് പ്രേമചന്ദ്രകുറുപ്പ് തൻ്റെ ആത്മകഥയില്‍ തുറന്നെഴുതിയ കാര്യങ്ങൾ ഇതുവരെയും സിപിഐ നിഷേധിച്ചിട്ടില്ല. സിപിഐ നേതാവും റവന്യൂമന്ത്രിയുമായിരുന്ന കെ പി രാജേന്ദ്രന്റെ അനാവശ്യ ഇടപെടലുകളാണ് കുറുപ്പ് വെളിപ്പെടുത്തിയത്.
തൃശൂരിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തിന് ഒരു കാരണവുമില്ലാതെ ഉടക്കുവെച്ച് യൂസഫലിയിൽ നിന്ന് കാശ് വാങ്ങാന്‍ ശ്രമിച്ചു എന്നാണ് കെ പി രാജേന്ദ്രനെക്കുറിച്ച് പ്രേമചന്ദ്രക്കുറുപ്പ് എഴുതിയത്. ‘ലീഡര്‍ക്കൊപ്പം മൂന്നരപ്പതിറ്റാണ്ട്’ എന്ന പുസ്തകത്തിൽ ‘കഴുകന്‍ കണ്ണുകളുമായി കെ പി രാജേന്ദ്രന്‍’ എന്ന് പ്രത്യേക തലക്കെട്ടിട്ട് വിവരിക്കുന്ന കാര്യങ്ങൾ സിപിഐയെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.

“മന്ത്രി രാജേന്ദ്രന്‍ ഒരു ദിവസം എന്നെ വിളിക്കുന്നു. വിഎസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ഗവണ്മെന്റ് വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു. യൂസഫലിക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ പണിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു നിര്‍ദ്ദേശം നിലവിലുണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നും, നിയമതടസ്സങ്ങള്‍ ഒന്നുമില്ല എന്നുമുള്ള എന്റെ മറുപടി രാജേന്ദ്രനെ വിഷമിപ്പിച്ചു എന്നു തോന്നി.”
“വേണ്ട, അനുമതി നല്‍കരുത്, പ്രശ്‌നം ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. അതിനു ശേഷം ഗവണ്മെന്റ് നിര്‍ദ്ദേശം അനുസരിച്ച് തീരുമാനം എടുത്താല്‍ മതി. രാജേന്ദ്രന്‍ ശക്തമായി ആവശ്യപ്പെട്ടു. യാതൊരു നിയമ തടസങ്ങളും ഇല്ലെന്നും അനുമതി നല്‍കുന്നതിന് കലക്ടര്‍ക്ക് പൂര്‍ണ അധികാരമുണ്ട് എന്നുമുള്ള എന്റെ മറുപടി മന്ത്രി രാജേന്ദ്രന് തീരെ ഇഷ്ടപ്പെട്ടില്ല.”
“വേണ്ട, പ്രശ്‌നം ഗവണ്മെന്റിലേക്ക് അയച്ചേ മതിയാകൂ. ഉടനെ അയക്കണം. ഇടത് മുന്നണി തീരുമാനം അനുസരിച്ച് ഗവണ്മെന്റ് തീരുമാനം വരട്ടെ. അതുവരെ ഒരു അനുമതിയും നല്‍കേണ്ടതില്ല.
കെ പി രാജേന്ദ്രന്റെ ബുദ്ധിയും തന്ത്രവും വ്യക്തമായിരുന്നു. ലോകമെമ്പാടും പരന്നു പന്തലിച്ചു നടക്കുന്ന വ്യാപാര ശൃംഖലയുടെ അധിപനാണ് എംഎ യൂസഫലി. യൂസഫലി രാജേന്ദ്രനെ ‘കാണേണ്ട പോലെ കണ്ടാല്‍’ അനുമതി നല്‍കും”. (പേജ് 290/ 291)
രാജേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി വാഹീദ് സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി എൻ്റെയും സുഹൃത്തുമാണ്. രാജേന്ദ്രൻ വീണ്ടും നേരിട്ടും പ്രൈവറ്റ് സെക്രട്ടറി വഴിയും എന്നെ നിർബന്ധിച്ചതിനെത്തുടർന്ന്, തീരുമാനത്തിനായി ഗവൺമെൻ്റിലേക്ക് അയച്ചു, ഗവൺമെന്റ് തീരുമാനം ആവശ്യമില്ല എന്നറിഞ്ഞുകൊണ്ടു തന്നെ.
അടുത്ത ആഴ്‌ച മന്ത്രി എന്നെ വിളിച്ചു. കളക്‌ടറുടെ കത്ത് ഇതുവരെ ഗവൺമെൻ്റിൽ എത്തിയതായി കാണുന്നില്ല. ഉടനെ തന്നെ കത്തിൻ്റെ കോപ്പി പ്രൈവറ്റ് സെക്രട്ടറിയുടെ ഫാക്സിൽ അയയ്ക്കണം.
എന്റെ ഫാക്സ് സന്ദേശം വാഹീദ് മന്ത്രിയെ കാണിച്ചു. അതുകണ്ട മന്ത്രി രാജേന്ദ്രൻ്റെ സപ്‌തനാഡികളും തളർന്നുപോയി! “അയ്യോ, ഇത് കൃഷി വകുപ്പിലേക്കാണല്ലോ അയച്ചിരിക്കുന്നത്. എന്തിനാണ് അങ്ങനെ ചെയ്‌തത്.” ഞാൻ വിശദീകരിച്ചുകൊടുത്തു. നിലം നികത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവൺമെൻ്റ് തലത്തിൽ കൃഷി വകുപ്പിലെ എൻ.സി.എ. എന്ന സെക്ഷനാണ് കൈകാര്യം ചെയ്യുന്നത്. മന്ത്രി ആഗ്രഹിക്കുന്നതു പോലെ റവന്യൂ വകുപ്പിലല്ല.
കെ.പി. രാജന്ദ്രൻ്റെ എല്ലാ കണക്കുകൂട്ടലുകളും മറിഞ്ഞു. അദ്ദേഹം കടുത്ത നിരാശയിലായി എന്നതു വ്യക്തം.
ഒടുവില്‍ വീണ്ടും ഫയൽ കലക്ടറുടെ അടുക്കലേക്ക് തിരിച്ച് എത്തിയതോടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പണി തുടങ്ങി. കാശടിക്കാനുള്ള കെപി രാജേന്ദ്രന്റെ മോഹങ്ങള്‍ പൂവണിഞ്ഞില്ലെന്നും പ്രേമചന്ദ്രക്കുറുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അതിനുശേഷം വീണ്ടും സിപിഐക്കാരുടെ പാരവെപ്പിന് തൃശൂരിലെ തന്റെ പ്രോജക്റ്റ് ഇരയായി എന്നാണ് യൂസഫലി ഇപ്പോൾ പറഞ്ഞുവയ്ക്കുന്നത്. സിപിഐ നേതാവ് ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here