പണം വാങ്ങി മേയര്‍ സ്ഥാനം നല്‍കി; പാവപ്പെട്ടവരെ തഴഞ്ഞു; കൊച്ചിക്ക് പിന്നാലെ തൃശൂരിലും പൊട്ടിത്തെറി; നാണംകെട്ട് കോണ്‍ഗ്രസ്

കൊച്ചിയിലെ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയായ കാര്യമാണ്. ദീപ്തി മേരി വര്‍ഗീസ് ഉയര്‍ത്തിയ വിമത സ്വരം നേരിടാന്‍ കഴിഞ്ഞെങ്കിലും തൃശൂരില്‍ സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയിലാണ്. ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജയിംസ് രംഗത്ത് എത്തി.
മേയര്‍ സ്ഥാനം കോണ്‍ഗ്രസ് നേതൃത്വം പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിക്കുന്നത്. നിജി ജസ്റ്റിന്‍ പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടാണ് സ്ഥാനം നേടിയത്. ം പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞത്. രണ്ടു ദിവസം മുന്‍പാണ് ഇടപാടുകള്‍ നടന്നത്. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇത് തള്ളിയാണ് തീരുമാനം ഉണ്ടായത്. ജില്ലയിലെ മുതിര്‍ന്ന നേതാവിനെ കണ്ടപ്പോഴാണ് ഇടപാടുകളെ കുറിച്ച് അറിഞ്ഞതെന്നും ലാലി പറഞ്ഞു. ഇന്ന് നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഇതുവരെ പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ല. നാല് തവണ കൗണ്‍സിലറായ തനിക്ക് മേയര്‍ പദവിയിലേക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ഉന്നയിക്കുന്നത്. തുുടര്‍ന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരുമെന്നും ലാലി ജയിംസ് പറഞ്ഞു.
വലിയ വിജയം നേടിയിട്ടും മേയര്‍ സ്ഥാനത്തെ കുറിച്ചുളള തര്‍ക്കവും പണം വാങ്ങി സ്ഥാനം വിറ്റു എന്ന ആരോപണവും കോണ്‍ഗ്രസിന് നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലാലി ജയിംസിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here