ടിപി കേസ് പ്രതികളോടുളള കരുതല്‍ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. നാലാംപ്രതി ടി.കെ.രജീഷിനാണ് 20 ദിവസം പരോള്‍ അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന് പരോള്‍ വ്യവസ്ഥയിലുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചത്. ജനുവരി 10-ന് തിരിച്ച് ജയിലിലെത്തണം.
ഓഗസ്റ്റ് ഒന്നുമുതല്‍ 30 ദിവസത്തേക്ക് രജീഷിന് നേരത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോളിന് ശേഷം ജയിലില്‍ എത്തിയ പ്രതി ഒന്നരമാസം കണ്ണൂര്‍ ആയുര്‍വേദ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഈമാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ജയിലില്‍ തിരിച്ച് എത്തിച്ചത്. പിന്നാലെ വീണ്ടും പരോള്‍ അനുവദിക്കുകയും ചെയ്തു. ടിപി കേസിലെ പ്രതികളോടുള്ള സര്‍ക്കാരിന്റെ പ്രത്യേക താലപ്പര്യം വ്യക്തമാക്കുന്നതാണ് ഇഷ്ടം പോലുളള പരോള്‍.
ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് നല്‍കേണ്ട തടവുകാരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളെയും ഉള്‍പ്പെടുത്തിയിരുന്നു. വലിയ വിവാദമായതോടെയാണ് സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറിയത്. ടിപി വധത്തില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സിപിഎമ്മാണ് കണ്ണിലെ കൃഷ്ണമണി പോലെ പ്രതികളെ സംരക്ഷിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here