ഇന്ത്യയില്‍ ക്രൈസ്തവ വേട്ടകള്‍ വര്‍ദ്ധിക്കുന്നു; ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ട് യുസിഎഫ്

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പ്പാപ്പയുടെ ഇടപെടല്‍ തേടി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (United Christian Forum – UCF). മാര്‍പാപ്പയുടെ പ്രതിനിധിക്ക് യുസിഎഫ് നിവേദനം നല്‍കി. ഇന്ത്യയിലെത്തിയ വത്തിക്കാന്‍ പ്രതിനിധിയും സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സിനുമായ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഗറിനാണ് (Archbishop Paul Richard Gallagher) ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ ( Archbishop Anil Couto) നിവേദനം സമര്‍പ്പിച്ചത്. രാജ്യത്ത് 2023 ലും 2024 ലും ക്രിസ്ത്യാനികള്‍ക്ക് എതിരെ നടന്ന അക്രമങ്ങളുടെ വിശദമായ കണക്കുകളും കൈമാറിയിട്ടുണ്ട്. 2023ല്‍ 734, 2024ല്‍ 834 അതിക്രമങ്ങളും ഉണ്ടായതായി യുസിഎഫ് റിപ്പോര്‍ട്ടിലുണ്ട്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് അക്രമങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്തത്. ക്രൈസ്തവര്‍ക്ക് നേരെ നടന്ന എല്ലാത്തരം അതിക്രമങ്ങളുടേയും ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ടാണ് വത്തിക്കാന് നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഒരു നിവേദനം വത്തിക്കാന് നല്‍കുന്നതെന്ന പ്രത്യേകതയും ഉണ്ട്. വത്തിക്കാന്‍ പ്രതിനിധി ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു.

ആദിവാസികള്‍ക്കും ദലിതര്‍ക്കും നേരെ നടന്ന നീതി രഹിത്യത്തിന്റേയും കണക്കുകള്‍ യുസിഎഫ് വ്യക്തമാക്കുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും അനുമതി ലഭിക്കാത്ത അവസ്ഥയെക്കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകാന്‍ ക്രിസ്ത്യാനികളായ ആദിവാസികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കുറ്റപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളില്‍ കുട്ടികളും സ്ത്രീകളും ഇരയാവുന്നതും പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം വ്യാപകമാണ്. ക്രൈസ്തവരുടെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നിരന്തര അതിക്രമങ്ങള്‍ നടത്തുന്നതും പതിവാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും യുസിഎഫ് ആവശ്യപ്പെടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here