അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വൈകും; വിനയായത് സതീശനുമായുള്ള തുറന്ന പോര്; അൻവറിനു ലീഗിന്റെ പച്ചക്കൊടി

വോട്ടെണ്ണലിൻ്റെ ആദ്യറൗണ്ട് മുതൽ ഇരുമുന്നണികളെയും വിറപ്പിച്ച അൻവർ നിലമ്പൂരിൽ ശക്തി തെളിയിച്ചുവെങ്കിലും യുഡിഎഫിന്റെ ഭാഗമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്തിനോടുള്ള എതിർപ്പിൽ യുഡിഎഫുമായി തെറ്റി മത്സരത്തിന് ഇറങ്ങിയ അൻവർ ഏറ്റവും കൂടുതൽ ആക്ഷേപം ചൊരിഞ്ഞത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരെയായിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം അൻവറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ അവഗണിക്കുകയാണ് വി ഡി സതീശൻ. ഇത് വ്യക്തമായ സൂചനയാണ്. അൻവറില്ലാതെ നിലമ്പൂരിൽ ജയിച്ച സാഹചര്യത്തിൽ ഇനി അതിനൊന്നും ചെവികൊടുക്കേണ്ട കാര്യമേയില്ല എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്.

നിലമ്പൂരിൽ യുഡിഎഫിനെ വെല്ലുവിളിക്കുകയും പ്രതിപക്ഷ നേതാവിനെയടക്കം ആക്ഷേപിക്കുകയും ചെയ്ത അൻവറിന് വേഗത്തിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് പൊതുവെ കോൺഗ്രസ് നേതാക്കൾക്ക്.

അൻവറിനെ മുന്നണി സംവിധാനത്തിന് പുറത്ത് നിർത്തിയുള്ള സഹകരണം വേണമെങ്കിൽ പോലും നിരുപാധികം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരട്ടെയെന്നതാണ് സതീശൻ്റെ നിലപാട്. സതീശനെതിരെ നിയമസഭയിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന് നേരത്തെ അൻവർ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ അതിനും ശേഷമാണ് പുതിയ വെല്ലുവിളികൾ ഉയർത്തിയത്.

അൻവറിൻ്റെ കാര്യത്തിൽ യുഡിഎഫ് നേതാക്കൾ തീരുമാനം എടുക്കട്ടെയെന്ന ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം, അൻവർ വരുന്നതിൽ പ്രശ്നമില്ലെന്ന സൂചനയാണിത്. നിലമ്പൂരിൽ അൻവർ ഫാക്ടറുണ്ടെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. അൻവറിനെ ഒപ്പം കൂട്ടിയാൽ മറ്റ് ചില മണ്ഡലങ്ങളിലും ഗുണമുണ്ടാകുമെന്ന കണക്കൂട്ടലാണ് ലീഗിനുള്ളത്.

അതിനാൽ യുഡിഎഫിൽ വിഷയം ഉന്നയിച്ച് അൻവറിനെ ചേർക്കാനുള്ള ശ്രമമാകും ലീഗ് നടത്തുക. ഫലപ്രഖ്യാപനത്തിന് ശേഷം വി ഡി സതീശനോടുള്ള നിലപാട് മയപ്പെടുത്തിയ അൻവർ, ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ച് വരുന്നത്. എന്നാൽ വീണ്ടുമൊരു മാപ്പിൻ്റെ സാധ്യത എത്രത്തോളം ഉണ്ടെന്നാണ് അറിയാനുള്ളത്.

അൻവർ പിടിച്ച വോട്ടുകൾ നോക്കുമ്പോൾ യു ഡി എഫിലേക്കുള്ള വാതിൽ തുറക്കേണ്ടി വരുമെന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാതെ തൃണമൂൽ കോൺഗ്രസ്സിന്റെ ഭാഗമായി അൻവർ നിൽക്കുന്നതും യുഡി എഫ് പ്രവേശനത്തിന് വെല്ലുവിളിയാകും. അൻവറിനെ കൂടെ കൂട്ടാതെ ഒറ്റക്ക് നിന്ന് മത്സരിച്ചത് കൊണ്ടാണ് യഥാർത്ഥ ശക്തി തിരിച്ചറിയാൻ കഴിഞ്ഞത് എന്നാണ്‌ സതീശൻ ക്യാമ്പിന്റെ പക്ഷം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top