ഫ്രോഡ് പോറ്റിയെ യുഡിഎഫിന്റെ തലയിലിട്ട് സിപിഎം പ്രതിരോധം; ശബരിമലയിലെ എല്ലാ വീഴ്ചയും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലെന്ന് ബാലന്‍

രണ്ട് ടേമായി എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ എന്ത് വിവാദമുണ്ടായാലും അതില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്, അത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് ഉണ്ടായ വീഴ്ച എന്ന് ആരോപിച്ചാണ്. ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും വലിയ പ്രതിരോധത്തിലായ ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണത്തിലും ഉമ്മന്‍ചാണ്ടി കാലത്തെ കൂടി ചേര്‍ത്ത് ന്യായീകരിക്കാനാണ് ശ്രമം. തട്ടിപ്പുകളുടെയെല്ലാം കേന്ദ്രമായി ഇപ്പോള്‍ അറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി യുഎഡിഎഫ് കാലത്ത് ശബരിമലയിലെ പരികര്‍മ്മി ആയിരുന്നു എന്നാണ് മുതിര്‍ന്ന നേതാവ് എകെ ബാലന്‍ പറഞ്ഞത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച എല്ലാ പരികര്‍മ്മികളേയും നിയമത്തിന് മുമ്പില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരും. അത് സിപിഎമ്മോ ബിജെപിയോ കോണ്‍ഗ്രസോ ആയാലും നിയമ നടപടികളില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല. അവരെ കഴുത്തിന് പിടിച്ച് പുറത്താക്കുമെന്നും ആണ് ബാലന്റെ വിശദീകരണം.
പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത് അയ്യപ്പന്റെ ഇടപെടല്‍മൂലമാണ്. ആഗോള അയ്യപ്പസംഗമത്തില്‍ ചര്‍ച്ച ചെയ്ത് 1500 കോടിയോളം രൂപയുടെ പദ്ധതി തയ്യാറാക്കിയതില്‍ വിശ്വാസസമൂഹം സര്‍ക്കാരിനൊപ്പമായിരുന്നു. അതിന്റെ ഭാഗമായാണ് എന്‍എസ്എസും എസ്എന്‍ഡിപിയും സര്‍ക്കാരിന് അനുകൂല നിലപാടെടുത്തത്. ഈ ഘട്ടത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അത് പൊളിക്കാനുള്ള ശ്രമവുമായി രംഗത്ത് എത്തിയതെന്നും ബാലന്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here