മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ ജയിലിലാക്കി യോഗി പോലീസ്; ബിജെപിയുടെ യുപിയില്‍ ക്രിസ്ത്യന്‍ വേട്ടയ്ക്ക് ശമനമില്ല

മതപരിവര്‍ത്തന നിരോധന നിയമപ്രകാരം മലയാളി പാസ്റ്ററെ ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ അറസ്റ്റ് ചെയ്തു. ബജരംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് ഞായറാഴ്ച പാസ്റ്റര്‍ വിനോദ് കുഞ്ഞുമോനെയും ഗാസിയബാദ് സ്വദേശിയായ പ്രേംചന്ദ് ജാതവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ദിവസം കസ്റ്റഡിയില്‍ വച്ചശേഷം ഇന്നലെയാണ് ഗാസിയബാദിലെ ക്രോസിംഗ് റിപ്പബ്ലിക് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം വേവ് സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രീയര്‍ഷി പാല്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വരെ പണം നല്‍കി ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കാന്‍ പാസ്റ്റര്‍ വിനോദ് ശ്രമിച്ചു എന്നാണ് പ്രാദേശിക ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ പാസ്റ്റര്‍ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പ്രീയര്‍ഷി പാല്‍ പറഞ്ഞതായി ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഇന്ത്യന്‍ എക്‌സ്പ്രസ് (The Indian Express) പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രേംചന്ദ് ജാതവിന്റെ വീട്ടില്‍ വെച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് പരാതിക്കാരനായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രബാല്‍ ഗുപ്തയുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് ചേര്‍ന്ന വ്യക്തിയാണ് പ്രേംചന്ദ്. പണം വാങ്ങി മതപരിവര്‍ത്തനം നടത്താന്‍ പാസ്റ്ററിന് വേണ്ട ഒത്താശകള്‍ ഇയാള്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ ഗുപ്ത ആരോപിക്കുന്നത്. എന്നാല്‍ അയല്‍വാസികളും സമീപവാസികളും ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം പാടെ നിഷേധിക്കുന്നു. ഞായറാഴ്ചകളില്‍ ഇവിടെ ഒന്നോ ഒന്നര മണിക്കുര്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്നതല്ലാതെ മറ്റൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രേംചന്ദിന്റെ വീട്ടില്‍ നടക്കുന്നില്ലെന്ന് അയല്‍വാസിയായ സതീശ് ആനന്ദ് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖികയോട് പറഞ്ഞു. തൊട്ടടുത്ത സ്ഥലങ്ങളില്‍ നിന്ന് ചിലരൊക്കെ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും മതപരിവര്‍ത്തന നടപടികളൊന്നും ഇവിടെ നടക്കുന്നില്ലെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഭാരതീയ ന്യായ് സംഹിതയിലെ ചില വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. വ്യാജ ആരോപണങ്ങളുടേയും വ്യാജ തെളിവുകളുടേയും പേരില്‍ ക്രൈസ്തവ വൈദികര്‍ക്കും പാസ്റ്ററന്മാര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ കേസെടുത്ത് ജയിലടക്കുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ പതിവ് പരിപാടിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here