‘ബിനോയ് സഖാവിനെ കാണാന്‍ വന്നു, എല്ലാ പ്രശ്‌നങ്ങളും തീരും’; എംഎന്‍ സ്മാരകത്തില്‍ നിന്നിറങ്ങിയ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം

പിഎംശ്രീയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ എംഎന്‍ സ്മരകത്തില്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായാണ് ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയത്. മന്ത്രി ജിആര്‍ അനിലും ചര്‍ച്ചകളുടെ ഭാഗമായി. പിഎംശ്രീയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് ശിവന്‍കുട്ടി ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചു. ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
‘ഞാന്‍ പ്രതികരിക്കുന്നില്ല, വൈകുന്നേരം സംസാരിക്കാം. ബിനോയ് വിശ്വം സഖാവിനെ കാണാന്‍ വന്നു. മന്ത്രി ജി.ആര്‍. അനില്‍ ഉണ്ടായിരുന്നു. പിഎംശ്രീയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളും തീരും’ മന്ത്രി പറഞ്ഞു.
സിപിഐയുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്ന് ഈ ധാരണാപത്രത്തില്‍ നിന്ന് പിന്മാറണം എന്നാണ്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ശിവന്‍കുട്ടി പ്രതികരിക്കാന്‍ തയ്യാറായില്ല. കേന്ദ്രഫണ്ടിനു വേണ്ടിയുള്ള തീരുമാനം എന്നാണ് വിദ്യാഭ്യാസമന്ത്രി സിപിഐയെ അറിയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്ന സിപിഐയെ അനുനയിപ്പിക്കാനാണ് വിദ്യാഭ്യാസമന്ത്രിയെ തന്നെ സിപിഎം ചര്‍ച്ചകള്‍ക്ക് നിയോഗിച്ചത്. വിദേശത്തുളള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെയാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. അതിനു മുമ്പ് തന്നെ അനുനയനത്തിന്റെ ശ്രമങ്ങള്‍ തുടങ്ങിവയ്ക്കാനാണ് സിപിഎം ശ്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here