സിസ തോമസ് തെറിക്കും; ഗവര്‍ണര്‍ ഒന്ന് പതുങ്ങും; സിപിഎമ്മിന് ഏറെ സന്തോഷം നല്‍കുന്ന ഹൈക്കോടതി വിധി

വിസി നിയമനത്തില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് ഉണ്ടായിരിക്കുന്നത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ച തീരുമാനം റദ്ദ് ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഗവര്‍ണര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. കെ.ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെയും ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കുമ്പോഴാണ് നിയമിച്ചത്. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു നിയമനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സര്‍ക്കാരാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി നേടിയത്.
ഈ ഉത്തരവിനെതിരെ നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. യുജിസി ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ക്കാണ് വിസിമാരുടെ നിയമനാധികാരമെന്നും, യുജിസിയെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി എന്നുമായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍ ഇടപെടേണ്ട സാഹചര്യമില്ല എന്നു വ്യക്തമാക്കി ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ക്രിയാത്മകമായി ഇടപെടാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍ ഗവര്‍ണറുമായുളള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ നിന്നും വന്ന ഈ വിധി സിപിഎമ്മിന് ഏറെ ആശ്വാസം നല്‍കുന്നതാണ്. പ്രത്യേകിച്ചും സിസ തോമസിന്റെ കാര്യത്തില്‍. സിപിഎമ്മിന് അത്രമേല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഉദ്യോഗസ്ഥയാണ് സിസി തോമസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here