രാഹുൽ മാങ്കൂട്ടത്തിലിനോട് അതൃപ്തി പരസ്യമാക്കി വിഡി സതീശൻ… ‘അൻവറിനെ കാണാൻ ആരും ചുമതലപ്പെടുത്തിയില്ല’

സതീശൻ ക്യാംപിലെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിലിനൊപ്പം പ്രതിപക്ഷ നേതാവിൻ്റെ കോർ ടീമിൽപെട്ടയാൾ. എന്നിട്ടും സതീശൻ അറിയാതെ രാഹുൽ എന്തിന് പിവി അൻവറിനെ കാണാൻ പോയി. അതും ഇനിയൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് സതീശൻ തന്നെ ഉറച്ച നിലപാട് എടുത്തിരിക്കെ. ഇത് നാട്ടുകാരെയും കോൺഗ്രസുകാരെയും എന്നതുപോലെ സതീശനെയും വല്ലാത്ത ആശയക്കുഴപ്പത്തിലാക്കി.
ഇതാണ് ഒട്ടും മറച്ചുവയ്ക്കാതെയാണ് രാഹുലിനോടുള്ള അതൃപ്തിയായി വിഡി സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചത്. പി വി അന്‍വറിനെ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് തീരുമാനിച്ചതാണ്. രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണം ചോദിക്കുകയല്ല, രാഹുലിനെ താന്‍ ശാസിക്കും എന്നാണ് സതീശന്‍ പറഞ്ഞത്.
യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞ ഒരാളുമായി ഒത്തുതീര്‍പ്പ് സാധ്യമല്ല. യുഡിഎഫിന്‍റെ അഭിമാനം കളഞ്ഞ് ഒരു നീക്കുപോക്കിനുമില്ല. യുഡിഎഫിനൊപ്പം ചേർക്കാൻ, ആദ്യം സ്ഥാനാർത്ഥിയെ അംഗീകരിക്കണം എന്നതാണ് അൻവറിനോട് ആവശ്യപ്പെട്ടത്. യുഡിഎഫിൽ നിന്നും ആരും പ്രകോപിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനം തിരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here