അടിവില്ലില്‍ വീണ അമ്പുക്ക!! വിഷപ്പല്ല് പറിച്ചിട്ടേ അകത്ത് കയറ്റുവെന്ന് സതീശന്‍; പെരുവഴി ശരണം

രാഷ്ട്രീയ കേരളത്തില്‍ പിസി ജോര്‍ജിന് ശേഷം ഒരുഗതിയും പരഗതിയുമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് പിവി അന്‍വര്‍. മസിലു പെരുക്കി ഗോദയിലിറങ്ങി മദയാനയെപ്പോലെ സകലരേയും വെല്ലുവിളിച്ചു നടന്ന അന്‍വറിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത് സ്ഥിതിയാണ്. ഈ ഒരു പകല്‍ കൂടി കാത്തിരിക്കുമെന്ന പ്രസ്താവന തന്നെ സമസ്താപരാധങ്ങളും ഏറ്റ് പറഞ്ഞ് കീഴടങ്ങാനുള്ള മുന്നൊരുക്കമായിട്ടാണ് കരുതുന്നത്. വിഡി സതീശനെന്ന പ്രതിപക്ഷ നേതാവിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതിന്റെ ദുരന്തമാണ് അന്‍വര്‍ അനുഭവിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നിമിഷം മുതല്‍ ആര്യാടന്‍ ഷൗക്കത്തിനെ അപമാനിക്കയും ഇടങ്കോലിടുകയും ചെയ്ത അന്‍വറിനെ ഒരു കാരണവശാലും അടുപ്പിക്കില്ലെന്ന് ശക്തമായ നിലപാട് സതീശനും കൂട്ടരും സ്വീകരിച്ചതോടെ പൂര്‍ണമായി ഒറ്റപ്പെട്ടു പോയ അന്‍വറിന് ചേക്കാറാന്‍ ഇടമില്ലാതായി. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലിന്നു വരെ ഒരു നേതാവും സ്വീകരിക്കാത്ത ഉറച്ച നിലപാടാണ് സതീശന്‍ സ്വീകരിച്ചത്.

വിരട്ടലിന്റെ മുമ്പില്‍ വളയുകയോ ഒടിയുകയോ ഇല്ലെന്ന് ഖണ്ഡിതമായി പറയാന്‍ സതീശന്‍ കാണിച്ച ആര്‍ജവം കോണ്‍ഗ്രസ് നേതാക്കളേയും ഞെട്ടിച്ചിട്ടുണ്ട്. യാതൊരു രാഷ്ടീയ മര്യാദയോ തത്വദീക്ഷയോ നിലപാടോ ഇല്ലാത്ത അന്‍വറിനെ യുഡിഎഫ് പാളയത്തിലേക്കെടുത്താല്‍ ഒട്ടകത്തിന് അഭയം കൊടുത്ത അവസ്ഥയാവുമെന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ട് തന്നെ അന്‍വറിന്റെ വിഷപ്പല്ലുകള്‍ പറിച്ച ശേഷം മാത്രം യുഡിഎഫിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സതീശനെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.

പിന്തുണയ്ക്കാന്‍ മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കെ സുധാകരന്‍ തുടങ്ങിയവരെല്ലാം അന്‍വറിനെ കൈവിട്ടതോടെ പെരുമഴയത്ത് ഒറ്റപ്പെട്ടു പോയ കുട്ടിയുടെ അവസ്ഥയിലായിപ്പോയി അന്‍വര്‍. കറിവേപ്പില പോലെ അന്‍വറിനെ എല്ലാവരും കളഞ്ഞല്ലോ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അദ്ദേഹം ചെന്നുപെട്ട ദുരവസ്ഥയുടെ നേര്‍ ചിത്രമാണ്.

ഉപതിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കമ്പോള്‍ യുഡിഎഫുകാര്‍ തന്റെ കാലു പിടിക്കുമെന്ന അമിത ആത്മ വിശ്വാസവും മിഥ്യാ ധാരണകളുമാണ് അന്‍വറിനെ കുഴിയില്‍ ചാടിച്ചത്. ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുമ്പെ തുടങ്ങിയ കോണ്‍ഗ്രസിന് അന്‍വറിന്റെ സഹായമില്ലാതെ നീങ്ങാനാവുമെന്ന കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു.

അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനെതിരെ ആദ്യം മുന്നറിയിപ്പ് നല്‍കിയത് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണായിരുന്നു. അന്‍വര്‍ ഒരു മുന്നണി സംവിധാനത്തിന് ചേരുന്ന വ്യക്തിയല്ലെന്നായിരുന്നു ഷിബുവിന്റെ നിലപാട്. അദ്ദേഹത്തിന്റെ നിഗമനങ്ങളും മുന്നറിയിപ്പും സത്യമാണെന്ന് അന്‍വറിന്റെ പെരുമാറ്റത്തിലൂടെ വെളിവായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top