കെപിസിസിയെയും ലീഗിനെയും തള്ളി സതീശൻ; ‘അൻവർ അടഞ്ഞ അദ്ധ്യായം’

പിവി അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് വിഡി സതീശൻ. കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളുന്നതാണ് ഈ പ്രസ്താവന. അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാനമാണ്. അത് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങില്ല. പ്രശംസകളിൽ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.
നിലമ്പൂർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് ചിന്തിച്ചു ഉറപ്പിച്ച തീരുമാനം പുറത്തു പറയുന്നത്. ‘നോ കമൻ്റ്സ്’ എന്നായിരുന്നു ഇക്കാര്യത്തിൽ ഇതുവരെ സതീശൻ്റെ മറുപടികൾ. “മിഷൻ 63 എന്ന നിലയിലല്ല, 90 സീറ്റോളം സംസ്ഥാനത്ത് യുഡിഎഫ് മത്സരിക്കുന്നുണ്ട്. അതിനകത്ത് ജയിക്കാനൊരു ടാർജറ്റ് എന്ന നിലയിലാണ് 63 വെച്ചത്. അതൊരു റഫ് കണക്കാണ്. അത് കോൺഗ്രസിന് 2001ന് ശേഷം കിട്ടിയിട്ടില്ല.” -സതീശൻ വ്യക്തമാക്കി.
എകെ ആൻ്റണി, കെ കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കം 2001ലെ തിരഞ്ഞെടുപ്പിൽ നടന്നിരുന്നു. 2026ൽ അങ്ങനെ തയ്യാറെടുപ്പ് നടത്താൻ കഴിഞ്ഞാൽ വലിയ നോട്ടം ഉണ്ടാക്കാൻ കഴിയും. നിലമ്പൂരിൽ 14,000 വോട്ടിൻ്റെ മാറ്റമുണ്ടായത് പോലെ വലിയ മുന്നേറ്റം അതിലൂടെ സാധ്യമാകും. 15,000 വരെ വോട്ടിൻ്റെ വ്യത്യാസത്തിൽ യുഡിഎഫ് തോറ്റ മണ്ഡലങ്ങളിൽ ജയിക്കാൻ ഇങ്ങനെ സാധിക്കുമെന്നും സതീശൻ അഭിമുഖത്തിൽ വിശദീകരിച്ചു. മാറിയ സാഹചര്യത്തിൽ സതീശൻ്റെ ഈ നിലപാടിനോട് മറ്റു നേതാക്കളും ഘടകകക്ഷികളും എങ്ങനെ പ്രതികരിക്കും എന്നത് അടുത്ത ദിവസങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചയാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here