വേണുഗോപാലിനും ചെക്ക്!! ഇനി സതീശന് എതിര്‍വാക്കില്ല; കേരള കോൺഗ്രസ് അടക്കമുള്ളവരെ ഇപ്പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയിച്ചതോടെ കെ.സി. വേണുഗോപാൽ ഉള്‍പ്പെടെ മുഖ്യമന്ത്രിസ്ഥാന മോഹികളെയാകെ അടിച്ചിരുത്തി വി.ഡി. സതീശന്‍. ഇടതുവോട്ട് ചോർത്തിയ പി.വി. അന്‍വറിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ ഗുണം ചെയ്തുവെങ്കിലും അതിന് അനുസരിച്ച് പരിഗണനയൊന്നും അയാൾക്ക് നൽകേണ്ടതില്ല എന്നാണ് സതീശന്റെ നിലപാട്. അതുകൊണ്ട് തന്നെ അന്‍വറിനെ ഒപ്പം കൂട്ടേണ്ടതില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. അതിനു പകരമായി ഇടതുമുന്നണിയില്‍ നിന്നും കേരള കോണ്‍ഗ്രസ്(എം) ഉള്‍പ്പെടെയുള്ള കക്ഷികളെ അടര്‍ത്തി കൊണ്ടുവരാനുള്ള ശ്രമം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: കെപിസിസിയെയും ലീഗിനെയും തള്ളി സതീശൻ; ‘അൻവർ അടഞ്ഞ അദ്ധ്യായം’

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും പുതു ഊര്‍ജ്ജം പകര്‍ന്നുകൊടുത്തു എങ്കിലും അതുപോലെ പ്രശ്‌നങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ വി.ഡി. സതീശന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് എന്ന നിലയില്‍ ഉയര്‍ന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതുവരെ സതീശന്റെ വാക്കുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും ലഭിച്ചിരുന്നില്ല. എല്ലാം കെ.സി. വേണുഗോപാലില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. എന്നാല്‍ സതീശൻ റിസ്കെടുത്ത് നിലമ്പൂരില്‍ നേടിയ വിജയം, വേണുഗോപാലിനെയും കടത്തിവെട്ടി അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കുന്നു.

Also Read: സതീശൻ്റെയും ഗോവിന്ദൻ്റെയും വിധി നാളെ!! നിലമ്പൂരിൽ അൻവർ കത്തിതീരുമോ എന്നുമറിയാം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് നിന്നിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത പ്രഹരമാണ് നിലമ്പൂർ വിജയം. അതുകൊണ്ടുതന്നെ ഇനി സതീശന് കൃത്യമായ പരിഗണന കൊടുക്കാതെ വേണുഗോപാലിന്റെ നിയന്ത്രണത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ഇടതുമുന്നണിക്ക് മേൽ വിജയം നേടി എന്നതിനൊപ്പം തന്നെ, പാർട്ടിയിലെ പ്രബലവിഭാഗത്തിന് മേൽ വി ഡി സതീശൻ നേടിയ വിജയം എന്ന നിലയിൽ കൂടിയാകും നിലമ്പൂരിനെ കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുക.

Also Read: കുഞ്ഞാലിക്കുട്ടിയെ തള്ളി; അൻവറിനെ കൈവിടുന്നത് ഗുണമല്ലെന്ന തിരിച്ചറിവിൽ ലീഗ്; നിലമ്പൂർ സീറ്റ് കൈവിടാനാകില്ലെന്ന നിലപാടിൽ സതീശൻ

ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സതീശന്‍ കൈകൊണ്ട തീരുമാനം നിലമ്പൂരില്‍ ഏറെ ഗുണം ചെയ്തുവെന്നാണ് മറ്റൊരു വിലയിരുത്തൽ. ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകളുടെ എണ്ണത്തിലുപരിയായി തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയ ചർച്ചകളിലേക്ക് തിരിക്കുന്നതില്‍ അത് വിജയിച്ചു. അതോടെ ചര്‍ച്ചകളെല്ലാം രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്നും മണ്ഡലത്തിലെ വികസനത്തിൽ നിന്നും മാറി. പകരം സിപിഎമ്മിൻ്റെ പിഡിപി ബന്ധം, യുഡിഎഫിൻ്റെ ജമാ അത്തെ ബന്ധം എന്നതിലേക്ക് മാത്രം എല്ലാം ഒതുങ്ങി. ഇതിൻ്റെയെല്ലാം തുടർച്ചയിലാണ് സിപിഎമ്മിൻ്റെ പഴയ ആർഎസ്എസ് ബന്ധം എംവി ഗോവിന്ദൻ വിളിച്ചുപറഞ്ഞത്. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം സാദ്ധ്യമായി എന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.

Also Read: പ്രതിപക്ഷത്തിൻ്റെ നേതാവാരെന്ന് സ്പീക്കർ; ഷംസീറിനും മുഖ്യമന്ത്രിക്കും മന്ത്രി രാജേഷിനും കണക്കിന് കൊടുത്ത് സതീശൻ

അതുപോലെ അന്‍വറിനെ മുന്നണിയുമായി സഹകരിപ്പിക്കാതിരിക്കാന്‍ എടുത്ത ഉറച്ച തീരുമാനമാണ് വിജയത്തിന് വഴിവച്ചതെന്നും സതീശൻ പക്ഷത്തിന് ശക്തമായ അഭിപ്രായമുണ്ട്. തെറ്റിപ്പിരിഞ്ഞ് അന്‍വര്‍ ഒറ്റക്ക് മത്സരിച്ചതു കൊണ്ടാണ് യുഡിഎഫിന് ഇത്രയും വോട്ട് സമാഹരിക്കാനായത്. അല്ലെങ്കിൽ കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും എതിര്‍പ്പുള്ളവരുടെ വോട്ടുകള്‍ അന്‍വറിന് പകരം സി.പി.എമ്മിന് ലഭിക്കുമായിരുന്നു. അൻവർ മത്സരിച്ചപ്പോൾ അതെല്ലാം ആ പെട്ടിയിൽ കൃത്യമായി വീണു. മാത്രമല്ല, അന്‍വര്‍ മുന്‍പ് നടത്തിയ പ്രസ്താവനകളില്‍ കടുത്ത അമഷം കോണ്‍ഗ്രസില്‍ തന്നെയുണ്ടായിരുന്നു. അവരുടെ വോട്ടുകളും മാറിപ്പോകാമായിരുന്നു.

Also Read: മൂന്നാംടേം സ്വപ്‌നമാകുമോയെന്ന് ആശങ്ക പടരുന്നു… പാര്‍ട്ടിക്ക് ജനങ്ങളുമായി ബന്ധമില്ല; അന്‍വറിനെ കുറച്ചുകണ്ടു !! വീണ്ടുവിചാരം

ഇതിനെല്ലാം പുറമെ, ഒപ്പം കൂട്ടി യു.ഡി.എഫുമായി സഹകരിപ്പിച്ചിരുന്നു എങ്കില്‍ ഈ വിജയത്തിൻ്റെ മൊത്തം ക്രെഡിറ്റ് അൻവർ കൊണ്ടുപോയേനെ. ഒറ്റക്ക് മത്സരിപ്പിക്കാൻ വഴിയുണ്ടാക്കിയത് കൊണ്ട്, സ്വാധീനം എത്രയെന്ന് കൃത്യമായി എല്ലാവർക്കും ബോധ്യമായി. ഒമ്പത് വർഷം എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ നിന്നാണ് അൻവർ വെറും 20,000ത്തോളം വോട്ടുപിടിച്ചത് എന്ന വസ്തുതയാണ് സതീശൻ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ഒറ്റക്ക് മത്സരിച്ച് ഈ വോട്ടുകൾ നേടിയത് മഹത്തായ കാര്യമാണെന്ന് കരുതുന്നവർ കോൺഗ്രസിൽ തന്നെയുണ്ട്. ഫലം പുറത്തുവന്ന ശേഷം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ ആദ്യ പ്രതികരണം തന്നെ ഇത്തരത്തിൽ ആയിരുന്നു.

Also Read: വിഡി സതീശനെ മാരാമണ്ണിലേക്ക് ക്ഷണിച്ചില്ലെന്ന് കള്ളം പറഞ്ഞ സഭാധ്യക്ഷനും, തെറ്റിന് ക്ഷമ പറഞ്ഞ മെത്രാനും!! ട്വിസ്റ്റോട് ട്വിസ്റ്റ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പാര്‍ട്ടിയിലും മുന്നണിയിലും കരുത്ത് തെളിയിച്ചുകഴിഞ്ഞ സതീശനെ ഇക്കാര്യത്തിലൊന്നും എതിര്‍ക്കാൻ തൽക്കാലം കോൺഗ്രസിൽ ആര്‍ക്കും കഴിയില്ല. അന്‍വറിന് പകരം കൂടുതല്‍ ഗുണം ചെയ്യുന്ന ഘടകകക്ഷികളിലേയ്ക്ക് തിരിയുന്നതിനാണ് ശ്രമം. ഇടതുമുന്നണിയില്‍ അസ്വസ്ഥരായ കക്ഷികൾക്ക് പുറമെ കേരള കോണ്‍ഗ്രസി(എം)നെക്കൂടി ഒപ്പം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. നിലവില്‍ ശ്രേയാംസ്‌കുമാറിന്റെ പാര്‍ട്ടിയും എന്‍.സി.പിയിലെ ഒരു വിഭാഗവും ഇടതുമുന്നണിയില്‍ അതൃപ്തരാണ്. അവരെ പുറത്ത് എത്തിക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക.

ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം

അതുകഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോൾ മാണി ഗ്രൂപ്പിനെ ഒപ്പം കൊണ്ടുവരാനാകുമെന്നും കരുതുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയിലൂടെയും, എസ്.ഡി.പി.ഐ പോലുള്ള കക്ഷികളുമായുള്ള നീക്കുപോക്കിലൂടെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. അത്തരം നീക്കങ്ങൾ ഉണ്ടാക്കുന്നതോടെ തുടര്‍ഭരണം കിട്ടില്ലെന്ന് ബോദ്ധ്യം വന്നാല്‍ മാണി ഗ്രൂപ്പിന് മാറി ചിന്തിക്കേണ്ടി വരും. അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പെങ്കിലും ഉണ്ടാക്കാം. എന്തായാലും ഇന്നത്തെ മുന്നണിയിലൂടെ അധികാരം തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാണെന്ന ബോധ്യത്തിൽ മുന്നണി വിപുലീകരിക്കാനുള്ള ശ്രമങ്ങളാകും ഇനി നടക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top