ഷോ ഓഫ് വേണ്ടന്ന് ചെന്നിത്തല ; സതീശനിസം ഇല്ല, മാങ്കൂട്ടത്തിനും ഷാഫിക്കും രൂക്ഷ വിമർശനം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസിലെ യുവ അധികാര കേന്ദ്രങ്ങളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനും രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. പ്രചാരണ പ്രവർത്തനങ്ങളെ ഗൗരവമായി വിലയിരുത്തുകയും സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും വേണം. തെരഞ്ഞെടുപ്പ് സമയത്തെ ചെറു ചലനം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചെന്നിത്തലയുടെ ശാസന.
തെരഞ്ഞെടുപ്പ് പരിശോധനയ്ക്കിടെ ഷാഫി പറമ്പിലും രാഹൂല്‍ മാങ്കൂട്ടത്തിലും പൊലീസുകാരോട് പെരുമാറിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. അന്‍വറുമായി പാതിരാത്രി ചര്‍ച്ചയ്ക്ക് പോയ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രവൃത്തിക്കെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു.മാതൃഭൂമി ന്യൂസിന് അഭിമുഖത്തിലാണ് ചെന്നിത്തല നിലപാട് വ്യെക്തമാക്കിയത്.
നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനല്ലെന്നും ചെന്നിത്തല വ്യെക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയം. ഉമ്മന്‍ചാണ്ടിയും താനും പതിനെട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും തങ്ങൾ സ്വയമേ അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല. മുസ്ലീം ലീഗ് നിലമ്പൂരില്‍ കഠിനമായി താഴെ തട്ടില്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here