മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയും സ്വരാജിൻ്റെ മൗനവും!! നിലമ്പൂരിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും അടക്കം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരുമാസം മുൻപ് നിലമ്പൂർ ചുങ്കത്തറയിൽ നടത്തിയ പ്രസംഗം ചർച്ചയാക്കാൻ കോൺഗ്രസ്. ആകാശത്തിന് കീഴിലുള്ള സമസ്ത വിഷയങ്ങളിലും നിലപാട് പ്രഖ്യാപിക്കുന്ന ആളാണ് സ്വരാജ് എന്നും, എന്നാൽ വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവന അറിഞ്ഞമട്ടില്ലെന്നും ആണ് കോൺഗ്രസുകാരുടെ ആക്ഷേപം. ജനിച്ച നാടിനെക്കുറിച്ച് വെള്ളാപ്പള്ളി ഇത്ര അധിക്ഷേപകരമായി പറഞ്ഞിട്ടും സിപിഎം സെക്രട്ടറിയേറ്റ് അംഗമായ സ്വരാജ് പ്രതികരിച്ചില്ല എന്നത് തിരഞ്ഞെടുപ്പ് ചർച്ചയാക്കാനാണ് ലീഗിൻ്റേയും കോൺഗ്രസിൻ്റേയും തീരുമാനം.
Also Read: വർഗീയപരാമർശം വിശദീകരിച്ച് വെള്ളാപ്പള്ളി; മലപ്പുറത്തെക്കുറിച്ച് മുമ്പ് വിഎസും പിണറായിയും പറഞ്ഞത്…
മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും, വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഏപ്രിൽ അഞ്ചിന് എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. “മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും, സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയിൽ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവർ” – ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ. ഈ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരേയാണ് വെള്ളാപ്പള്ളിയുടെ പരാമർശം എന്നായിരുന്നു മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി പറഞ്ഞത്. “നിലവിലുള്ള യാഥാർഥ്യംവച്ച് ഒരു കാര്യം പറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയ പാർട്ടിയെ സംരക്ഷിക്കാൻ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരേ രംഗത്തുവന്നു” – ഇതായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ, യോഗം ചേർത്തല യൂണിയൻ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ വെള്ളപൂശൽ.
മുഖ്യമന്ത്രിയുടെ ഈ ന്യായീകരണവും, സ്വരാജിൻ്റെ മൗനവും നിലമ്പൂർ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ലീഗിൻ്റേയും കോൺഗ്രസിൻ്റേയും തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here