ലോകത്തെ ഞെട്ടിച്ച അമേരിക്കൻ നീക്കം; നിക്കോളാസ് മഡുറോയും ഭാര്യയും യുഎസ് കോടതിയിൽ വിചാരണ നേരിടും

ലോകത്തെ ഞെട്ടിച്ച രാഷ്ട്രീയ നീക്കത്തിനൊടുവിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും വിചാരണയ്ക്കായി അമേരിക്കയിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് മഡുറോയെ ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കുന്നത്. അമേരിക്കൻ നീതിന്യായ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ സംഭവങ്ങളിലൊന്നാണിത്. പുലർച്ചെ കറാക്കസിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ (Operation Absolute Resolve) എന്ന സൈനിക നീക്കത്തിലൂടെയാണ് മഡുറോയും ഭാര്യയും പിടിയിലായത്.
കൊളംബിയയിലെ വിപ്ലവ സായുധ സേനയുമായി ചേർന്ന് അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്തിയെന്നതാണ് മഡുറോയ്ക്കെതിരെയുള്ള പ്രധാന ആരോപണം. വെനസ്വേലയുടെ പൊതുമുതൽ ദുരുപയോഗം ചെയ്തതായും അന്താരാഷ്ട്ര സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതായും യുഎസ് അധികൃതർ ആരോപിക്കുന്നു. മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിനും ഈ അധോലോക ഇടപാടുകളിൽ വ്യക്തമായ പങ്കുണ്ടെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
Also Read : അമേരിക്ക നാടുകടത്തിയ ഗ്യാങ്സ്റ്റർ ഇന്ത്യയിലെത്തി; കനത്ത സുരക്ഷയിൽ കോടതിയിലേക്ക്
വർഷങ്ങളായി അമേരിക്കൻ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു മഡുറോ. ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഏകദേശം 125 കോടി രൂപ പ്രതിഫലം അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് മഡുറോയും ഭാര്യയും യുഎസ് പിടിയിലായതെന്നതിനെക്കുറിച്ച് ഔദ്യോഗികമായ കൂടുതൽ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഇത് ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
തങ്ങളുടെ ഭരണാധികാരിയെ നിയമവിരുദ്ധമായാണ് അമേരിക്ക തടവിലാക്കിയിരിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമാണ് വെനസ്വേലൻ സർക്കാരിന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന നിലപാടിലാണ് അമേരിക്ക. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയിലായിരിക്കും മഡുറോയുടെ വിചാരണ നടക്കുക. സുരക്ഷാ കാരണങ്ങളാൽ കനത്ത കാവലിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here