മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം വന്നിട്ടും രാജി ആവശ്യപ്പെടാതെ പ്രതിപക്ഷം; അഴകൊഴമ്പന്‍ പ്രസ്താവനയിറക്കി തടിതപ്പി കോണ്‍ഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് കോടതിയില്‍ നിന്ന് അതിരൂക്ഷമായ വിധി പരാമര്‍ശങ്ങള്‍ വന്നിട്ടും രാജി ആവശ്യപ്പെട്ട് ഒരു പ്രക്ഷോഭം പോലും നടത്താന്‍ ത്രാണിയില്ലാതെ പ്രതിപക്ഷം. മുന്‍കാലങ്ങളില്‍ കോടതികളില്‍ നിന്ന് വെറും ദുര്‍ബലമായ പരാമര്‍ശങ്ങളുടെ പേരില്‍ കടുത്ത സമരങ്ങള്‍ നടത്തി മന്ത്രിമാരെ രാജിവെപ്പിച്ച നാടാണ് കേരളം. 1977ല്‍ രാജന്‍ കേസില്‍ ഹൈക്കോടതിയുടെ നിസാര പരാമര്‍ശത്തിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും, ബാര്‍ കോഴക്കേസില്‍ 2015 നവംബറില്‍ ,’സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം’ എന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ധനമന്ത്രി കെഎം മാണിയും രാജിവെച്ച് പുറത്തു പോയ ചരിത്രമുണ്ട്.
അനധികൃത സ്വത്ത് സമ്പാദന ആരോപണക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത്കുമാറിന് നല്‍കിയ ക്ലീന്‍ചിറ്റ് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് എങ്ങനെ അംഗീകരിക്കാനാവും? വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെങ്കിലും അത് ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമാണെന്നാണ് വിധിന്യായത്തില്‍ കോടതി പറഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് റോളില്ല. എഡിജിപിയെ രക്ഷിച്ചെടുക്കാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിച്ചു എന്ന കോടതി നിരീക്ഷണം മുഖ്യമന്ത്രിക്ക് നേരെയുള്ള വിരല്‍ ചൂണ്ടലായിട്ടു പോലും പ്രതിപക്ഷം വെറും അഴകൊഴമ്പന്‍ പ്രസ്താവനയിറക്കി തടിതപ്പുക ആയിരുന്നു.

മുഖ്യമന്ത്രിയുടെ രാജി പോലും വേണ്ട വിധത്തില്‍ ആവശ്യപ്പെടാനോ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാനോ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ ധാര്‍മ്മികത ഉയര്‍ത്തി രാജിവെക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷം. അത്തരം ധാര്‍മ്മികതകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് പുതിയ കാലത്തെ കമ്യൂണിസ്റ്റ് രീതി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് കോടതിയുടെ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ വന്നിട്ടും എവിടെപ്പോയി സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത എന്നാണ് സാധാരണ ജനങ്ങള്‍ ചോദിക്കുന്നത്. കെ കരുണാകരനും കെഎം മാണിയും കാട്ടിയ മാതൃക പിണറായിക്ക് ബാധകമല്ലേ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ചോദ്യം

കൃത്യം 48 വര്‍ഷം മുന്‍പാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വെറുമൊരു പരാമര്‍ശത്തിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ രാജിവെച്ചത്. കോഴിക്കോട് ആര്‍ഇസി വിദ്യാര്‍ത്ഥി ആയിരുന്ന പി രാജനെ അടിയന്തരാവസ്ഥക്കാലത്തു പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതിന് എതിരെ പിതാവ് പ്രൊഫ. ടിവി ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായിരുന്നു നിമിത്തമായത്. ഇതിന്റെ വാദത്തിനിടെയാണ് കെ കരുണാകരന്‍ ‘കള്ളം പറഞ്ഞു’ എന്ന മട്ടിലൊരു പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായത്. ആഭ്യന്തരമന്ത്രി ആയിരിക്കെ കെ കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല ആഭ്യന്തര മന്ത്രി നല്‍കിയത് എന്ന് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു എന്നതായിരുന്നു കരുണാകരന്റെ കസേര തെറിപ്പിച്ച പരാമര്‍ശം. മുഖ്യമന്ത്രിയായി ചുമതല ഏറ്റതിന്റെ മുപ്പതാമത്തെ ദിവസം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.
‘We regret to say that, this is not meeting the point raised by the petitioner, for one would like a direct answer- particularly in view of the seriounsess of the averments as to whether the petitioner did meet Sri. K. Karunakaran on 10th March 1976. If he did meet him it would have been necessarily for the purpose of complaining about the disappearance of his son and more than what the reply of Karunakaran was, the fact of meeting Sri. Karunakaran itself would be relevant’:
( T.V. Eachara Varier vs Secretary To The Ministary Of Home, on 13 April, 1977)
ഈ കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ കരുണാകരന്റെ രാജി ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. ജസ്റ്റിസുമാരായ പി സുബ്രഹ്‌മണ്യന്‍ പോറ്റിയും ഖാലിദും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് 1977 ഏപ്രില്‍ 13നാണ് ഈ വിധി പരാമര്‍ശം നടത്തിയത്. ഇതിന്റെ പേരിലാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. കേസില്‍ കരുണാകരന് നേരിട്ട് പങ്കാളിത്തം ഉണ്ടെന്നോ പോലീസിന്റെ നീതി നിര്‍വഹണത്തില്‍ തെറ്റായ മാര്‍ഗത്തിലൂടെ ഇടപെട്ടെന്നോ, സ്വജനപക്ഷപാതം കാട്ടിയെന്നോ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നോ ഒന്നും ഹൈക്കോടതി കുറ്റപെടുത്തിയില്ല. എന്നിട്ടും ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെഎം മാണി അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ പെരാതിയിലാണ് കെ എം മാണിക്കെതിരെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. ‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. നീതി നടപ്പായാല്‍ മാത്രം പോര, നടപ്പായതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. ഇത് ജുഡീഷ്യറിക്ക് മാത്രമല്ല, രാഷ്ട്രത്തിന്റെ മറ്റ് രണ്ട് സ്തൂപങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്. പ്രതിയായ മന്ത്രി തല്‍സ്ഥാനത്ത് തുടരുമ്പോള്‍ ശരിയായ അന്വേഷണം നടക്കില്ലെന്ന് സാധാരണ ജനങ്ങള്‍ കരുതും’ എന്നായിരുന്നു ബാര്‍കോഴക്കേസില്‍ ജസ്റ്റിസ് കമാല്‍ പാഷയുടെ വിധി പ്രസ്താവത്തിലെ പരാമര്‍ശങ്ങള്‍ . ഈ പരാമര്‍ശങ്ങളുടെ പേരിലാണ് കെഎം മാണിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നത്.

ധനമന്ത്രി കെഎം മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും എന്ന് ഹൈക്കോടതി പരാമര്‍ശിച്ച സാഹചര്യത്തില്‍ മാണി രാജി വെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുകയും വലിയ സമരകോലാഹലം സിപിഎം നേതൃത്വത്തില്‍ നടക്കുകയും ചെയ്തു. ബജറ്റ് ദിനത്തില്‍ നിയമസഭ തല്ലിപൊളിക്കുകയും സ്പീക്കറുടെ കസേര വലിച്ചെറിയുകയും ചെയ്യുന്ന തലത്തിലേക്ക് പ്രതിഷേധം വളര്‍ന്നു. പിന്നാലെ മാണി രാജിവച്ചു. ഭരണത്തില്‍ കയറിയപ്പോള്‍ സിപിഎം ഇതെല്ലാം സൗകര്യപൂര്‍വ്വം മറന്നിരിക്കുകയാണ്. ഓര്‍മ്മിപ്പിക്കാന്‍ പ്രതിപക്ഷം മെനക്കെടുന്നുമില്ല.

നിയമസഭ തിരഞ്ഞെടുപ്പിന് കേവലം എട്ടു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കോടതി പരാമര്‍ശങ്ങള്‍ വന്നിട്ടുപോലും സമരപരമ്പരയ്ക്ക് തുടക്കം കുറിക്കാനുള്ള അവസരം മുതലെടുക്കാാതെ പകച്ചു നില്‍ക്കയാണ് പ്രതിപക്ഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here