വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍; മദ്രാസ് ഹൈക്കോടതി വിധി റിലീസ് ദിനത്തിൽ

വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അതിവേഗം തീരുമാനം എടുക്കാന്‍ ഹൈക്കോടതി തയാറായില്ല. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന ജനുവരി ഒന്‍പതിന് രാവിലെ വിധി പറയാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ ഹര്‍ജി നല്‍കിയത്. അനാവശ്യ കാലതാമസം കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ റിലീസ് തീയത് ജനുവരി 10 ആക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. പരാതികള്‍ ഹാജരാക്കാന്‍ ബോര്‍ഡിനോടു നിര്‍ദേശിക്കുകയും ചെയ്തു. 500 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here