സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുത്; ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ വീണ്ടും കോടതിയിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച് മാതാപിതാക്കൾ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന ആവശ്യം ഉന്നയിച്ചാണ് ഹർജി. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ല എന്നായിരുന്നു സിബിഐ റിപ്പോർട്ട്.കുടുംബത്തിൻ്റെ ഹർജിയിൽ സിബിഐക്ക് കോടതി നോട്ടീസ് അയച്ചു.
2018 സെപ്റ്റംബർ 25ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് ജംഗ്ഷന് സമീപം ബാലഭാസ്ക്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. ഡ്രൈവർ അർജുൻ അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഡ്രൈവർ അർജുൻ, ബാലഭാസ്ക്‌കറിൻ്റെ ഭാര്യ ലക്ഷ്‌മി, മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു.
ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും അന്ന് മുതൽ തന്നെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ സഹായികളും സന്തതസഹചാരികളും ഉള്‍പ്പെടുന്ന അതീവ ഗുരുതര സ്വഭാവമുള്ള കേസുകള്‍ തന്നെയാണ് കാരണം. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ ഇടപെടലുകളും മൊഴികളിലെ വൈരുദ്ധ്യവും അന്ന് തന്നെ ചര്‍ച്ചയായിരുന്നു. തന്റെ മകനെ ആരോ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ബാലഭാസ്‌കറിന്റെ കുടുംബം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here